
മലപ്പുറം: യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മുസ്ലീം ലീഗ് - കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർഥി എ പി അനിൽകുമാറിന്റെ പര്യടനത്തിന് ഇടയാണ് സംഭവം. സ്ഥാനാർത്ഥിയുടെ പര്യടനം ഉദിരംപൊയിലിൽ എത്തിയപ്പോഴാണ് സംഭവം. ഇതോടെ സ്ഥാനാർത്ഥി എ പി അനിൽ കുമാർ പുറത്തിറങ്ങാതെ പ്രചാരണ വാഹനത്തിൽ നിന്നു സംസാരിച്ച ശേഷം മടങ്ങി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ചോക്കാട് പഞ്ചായത്തിലെ ലീഗ് സ്ഥാനാർഥിയുടെ തോൽവിയാണ് ഇപ്പോൾ തെരുവ് യുദ്ധത്തിലേക്ക് നയിച്ചത്. ലീഗ് സ്ഥാനാർത്ഥി പരാജയപ്പെടാൻ കാരണം ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരാണെന്നു ആരോപണം ഉയർന്നിരുന്നു. കാലു വാരിയെന്നു ലീഗ് സംശയിക്കുന്നവർ പ്രചാരണ പരിപാടിക്ക് എത്തിയതാണ് സംഘർഷത്തിന് കാരണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സംഭവം വിവാദമായതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായിട്ടില്ലെന്നാണ് പ്രാദേശിക ലീഗ്, കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. സംഘാടനവുമായി ബന്ധപ്പെട്ട ചെറിയ തർക്കമാണ് നടന്നതെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയവുമായി ഇതിന് ബന്ധമില്ലെന്നും നേതാക്കള്‍ പറഞ്ഞു. സംഭവം ഇടതുപക്ഷ പ്രവർത്തകർ രാഷ്ട്രീയ ആയുധമാക്കി രംഗത്തെത്തി. എംഎൽഎയോടുള്ള എതിർപ്പാണ് ഏറ്റുമുട്ടലിന് കാരണമെന്ന് ഇടതുപക്ഷം ആരോപിച്ചു.










