
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുത്തിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും ജയിലിൽ ആവശ്യപ്പെടുന്നതും ലഹരി. മീററ്റിലെ മുസ്കാൻ റസ്തഗി എന്ന ഇരുപത്തേഴുകാരിയും കാമുകൻ സാഹിൽ ശുക്ല എന്ന ഇരുപത്തഞ്ചുകാരനുമാണ് ജയിലിൽ ലഹരിമരുന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുന്നത്. തങ്ങൾക്ക് ഭക്ഷണമല്ല, ലഹരി മരുന്നാണ് വേണ്ടതെന്നാണ് ഇരുവരും ആവശ്യപ്പെടുന്നത്. ലഹരിമരുന്ന് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് കരുതിയാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നായിരുന്നു യുവതി പൊലീസിന് മൊഴി നൽകിയത്.
ഇരുവരും വൻ തോതിൽ ലഹരിക്ക് അടിമകളാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ലഹരി കിട്ടാത്തതു മൂലം സ്വയം മുറിവേൽപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കടുത്ത സുരക്ഷയിലാണ് പാർപ്പിച്ചിരിക്കുന്നതെന്ന് ജയിൽ അധികൃതർ പറഞ്ഞു. തനിക്ക് മോർഫിൻ കുത്തിവയ്പ്പുകൾ എങ്കിലും നൽകാനാണ് മുസ്കാൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടത്. ലഹരി കിട്ടാത്തത് മൂലം ഭക്ഷണം കഴിക്കാൻ ഇവർ കൂട്ടാക്കുന്നില്ല. ഇത് സ്വാഭാവികമാണെന്നും ജയിൽ അധികൃതർ പറഞ്ഞു. രക്തപരിശോധനയിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു. പ്രതികൾ നിലവിൽ ജയിലിലെ ഡീ അഡിക്‌ഷൻ കേന്ദ്രത്തിൽ ചികിത്സയിലാണ്.
യുഎസിൽനിന്നു നാട്ടിലെത്തിയ സൗരഭ് രജ്പുത്ത് (29) എന്ന നേവി ഉദ്യോഗസ്ഥനെ ഭാര്യ മുസ്കാൻ റസ്തഗിയും കാമുകനായ സാഹിൽ ശുക്ലയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി ശരീരം മുറിച്ച് കഷ്ണങ്ങളാക്കി വീപ്പയിൽ നിറച്ചു എന്നാണ് കേസ്. ഇത് പിന്നീട് കോൺക്രീറ്റ് കൊണ്ട് മൂടുകയും ചെയ്തു. സൗരഭ് യാത്രയിലാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുടുംബം നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം വെളിപ്പെട്ടത്.