
ദോഹ: 1975-ൽ സ്ഥാപിതമായ നാഷണൽ മ്യൂസിയം ഓഫ് ഖത്തർ (NMOQ) അതിന്റെ സുവർണ്ണ ജൂബിലി (50 വർഷം) ആഘോഷിക്കുന്ന വേളയിൽ, മ്യൂസിയത്തിന്റെ ചരിത്രപരമായ പരിണാമങ്ങളെയും സാംസ്കാരിക നയങ്ങളെയും കുറിച്ച് മനസ്സ് തുറന്ന് മ്യൂസിയം ഡയറക്ടർ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹമദ് ആൽ ഥാനി. ഗൾഫ് മേഖലയിലെ തന്നെ ആദ്യത്തെ ദേശീയ മ്യൂസിയമായ ഈ സ്ഥാപനം കേവലമൊരു പ്രദർശന കേന്ദ്രം എന്നതിനപ്പുറം ഖത്തറിന്റെ പൈതൃകവും ഭാവിയും തമ്മിൽ ബന്ധിപ്പിക്കുന്ന സജീവമായൊരു വിജ്ഞാന കേന്ദ്രമായി മാറിയെന്ന് അദ്ദേഹം വ്യക്തമാക്കി.
അമ്പതാം വാർഷികത്തോടനുബന്ധിച്ച് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രദർശനമാണ് 'ഇർത്ത് വതൻ, ദാക്കിറത്ത് ശഅബ്: ഫിഫ്റ്റി ഇയേഴ്സ് ടോൾഡ്' (ഇടനാഴികളിലെ ഓർമ്മകൾ: 50 വർഷത്തെ ചരിത്രം). 1975-ലെ ആദ്യകാല രൂപം മുതൽ 2019-ൽ വിഖ്യാത ഫ്രഞ്ച് ആർക്കിടെക്റ്റ് ജീൻ നൂവൽ രൂപകൽപ്പന ചെയ്ത പുതിയ 'ഡെസേർട്ട് റോസ്' ഘടനയിലേക്കുള്ള മ്യൂസിയത്തിന്റെ വളർച്ച ഈ പ്രദർശനത്തിൽ ദൃശ്യമാണ്. ഇതിൽ മുൻപ് പ്രദർശിപ്പിക്കാത്ത അപൂർവ്വമായ ചിത്രങ്ങൾ, ചരിത്ര രേഖകൾ, കലാസൃഷ്ടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
പഴയ കൊട്ടാരവും കലാസൃഷ്ടികളും
മ്യൂസിയത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ശൈഖ് അബ്ദുല്ല ബിൻ ജാസിമിന്റെ പഴയ കൊട്ടാരം (Old Palace) ഭൂതകാലത്തെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന ഒന്നാണ്. ഈ വാർഷികത്തോടനുബന്ധിച്ച് ഖത്തരി കലാകാരി ശൗഖ് അൽ മാന പുനർനിർമ്മിച്ച 'ഗ്ലോബ്' (ഭൂഗോളം) ഇൻസ്റ്റലേഷൻ, ശൈഖ് ഖലീഫ ആൽ ഥാനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അനിമേഷൻ ചിത്രങ്ങൾ, യൂസുഫ് ഫക്രുവിന്റെ 'എക്കോസ് ത്രൂ ടൈം' എന്നീ ആധുനിക കലാസൃഷ്ടികളും മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് സന്ദർശകർക്ക് ദൃശ്യ-ശ്രാവ്യ വിരുന്നിനൊപ്പം ആഴത്തിലുള്ള ചരിത്രാവബോധവും നൽകുന്നു.
ഖത്തറിന്റെ സാംസ്കാരിക പൈതൃകത്തെയും അന്താരാഷ്ട്ര തുറന്ന സമീപനങ്ങളെയും ലോകത്തിന് മുന്നിൽ കാണിക്കാനുള്ള ഒരു 'സോഫ്റ്റ് പവർ' (Soft Power) ആയാണ് മ്യൂസിയത്തെ ഖത്തർ ഉപയോഗിക്കുന്നത്. ആഗോളതലത്തിൽ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളുമായി സഹകരിച്ച് അന്താരാഷ്ട്ര എക്സിബിഷനുകൾ നടത്താനും ഖത്തറിന്റെ ചരിത്രം ലോകത്തിന് മുന്നിലെത്തിക്കാനും മ്യൂസിയത്തിന് സാധിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ ആഗ ഖാൻ വാസ്തുവിദ്യാ അവാർഡ് (1980), ടൈം മാഗസിന്റെ ലോകത്തിലെ മികച്ച 100 സ്ഥലങ്ങളുടെ പട്ടിക (2019) എന്നിവയിൽ ഇടംപിടിക്കാൻ മ്യൂസിയത്തിന് കഴിഞ്ഞിട്ടുണ്ട്.വരും തലമുറകളിൽ ദേശീയ ബോധവും പൈതൃകത്തോടുള്ള ആദരവും വളർത്തുകയാണ് ലക്ഷ്യമെന്ന് ശൈഖ് അബ്ദുൽ അസീസ് പറഞ്ഞു. വരും വർഷങ്ങളിൽ ഡിജിറ്റൽ നവീകരണം കൂടുതൽ ശക്തമാക്കും. പരിസ്ഥിതി ബോധവൽക്കരണത്തിന്റെ ഭാഗമായി കടലാമകളുടെ ജീവിതം പറയുന്ന 'ലഹ്മ്സ' (Lahmsa) പ്രദർശനം ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന പരിപാടികൾ വരും ദിവസങ്ങളിൽ കുട്ടികൾക്കായും കുടുംബങ്ങൾക്കായും മ്യൂസിയത്തിൽ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു










