മരണാനന്തര ജീവിതത്തിന്റെ ദേവതയായ ഒസിരിസുമായി ആത്മാവിനു സംസാരിക്കാനാണു സ്വർണനാവുകൾ വച്ചിരുന്നതെന്ന് വിദഗ്ധർ സംശയിക്കുന്നു
സ്വർണനാവുകളുള്ള മമ്മികളെ കണ്ടെത്തി ഗവേഷകർ. ഈജിപ്തിലെ ക്വെസ്ന എന്ന പുരാവസ്തുമേഖലയിൽ നിന്നാണ് നാവിന്റെ സ്ഥാനത്ത് സ്വർണതകിടുകൾ പിടിപ്പിച്ച മമ്മികളെയും അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളെയും കണ്ടെത്തിയത്.
ഈജിപ്തിന്റെ ചരിത്രത്തിലെ ടോളമിക്, റോമൻ കാലഘട്ടങ്ങളിൽ (300 ബിസി മുതൽ 640 എഡി വരെയുള്ള കാലം) ജനവാസമേഖലയായിരുന്ന മധ്യ നൈൽ ഡെൽറ്റയിൽ ഉൾപ്പെട്ട ഈ മേഖല 1989ലാണു കണ്ടെത്തിയിരുന്നത്. സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഗവേഷകർ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന സമൂഹമാണു പൗരാണിക ഈജിപ്ഷ്യൻ ജനത. മരണത്തിനു ശേഷം ആത്മാവ് അധോലോകത്തിലെത്തുമെന്നായിരുന്നു അവരുടെ വിശ്വാസം. അവിടെയെത്തിയാൽ മരണാനന്തര ജീവിതത്തിന്റെ ദേവതയായ ഒസിരിസുമായി ആത്മാവിനു സംസാരിക്കാനാണു സ്വർണനാവുകൾ വച്ചിരുന്നതെന്ന് വിദഗ്ധർ സംശയിക്കുന്നു, 2021 ഫെബ്രുവരിയിൽ ഈജിപ്ത്തിലെ പ്രശസ്ത നഗരമായ അലക്സാൻഡ്രിയയ്ക്കു സമീപം തപോസിരിസ് മാഗ്ന എന്ന ക്ഷേത്രത്തിലും സ്വർണനാക്കുള്ള മമ്മിയെ ലഭിച്ചിരുന്നു. എന്നാൽ ഈജിപ്തിൽ കണ്ടെടുത്ത ഭൂരിഭാഗം മമ്മികൾക്കും സ്വർണനാവുകൾ ഇല്ല.