
കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. മുംബൈ മാൽവൺ സ്വദേശി രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ പൂജയാണ് അറസ്റ്റിലായത്. പൂജയുടെ കാമുകനും അറസ്റ്റിലായി. രാജേഷിന്റെ സുഹൃത്ത് ഇമ്രാൻ മൻസൂരിയുമായി യുവതി ഏറെനാളായി അടുപ്പത്തിലായിരുന്നു. ഇയാളുടെ സഹായത്തോടെയാണ് പൂജ ഭർത്താവിന്റെ കഴുത്തറുത്തത്. കുട്ടികളുടെ മുന്നിൽവെച്ചായിരുന്നു കൊലപാതകം.
കൊലപാതകത്തിനു ശേഷം മൃതദേഹം ഇരുചക്രവാഹനത്തിൽ കയറ്റി വീട്ടിൽനിന്ന് 500 മീറ്റർ അകലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചതിന് പിന്നാലെ ഭർത്താവിനെ കാണാനില്ലെന്നു കാണിച്ച് പൂജ പൊലീസിൽ പരാതിയും നൽകിയിരുന്നു. ആർക്കും തങ്ങളെ സംശയം തോന്നാതിരിക്കാനായിരുന്നു യുവതി പരാതി നൽകിയതെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയും കാമുകനും കുടുങ്ങുകയായിരുന്നു.
പൊലീസ് അന്വേഷണത്തിൽ പൂജയാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നു കണ്ടെത്തി. കൊലപാതകത്തിനു മുൻപ് പൂജയും രാജേഷും ഇമ്രാനും ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യം പൊലീസിനു ലഭിച്ചതും അന്വേഷണത്തിൽ നിർണായകമായി. തുടർന്നു വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് പൂജ കുറ്റസമ്മതം നടത്തിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.











