
മുംബൈയിൽ വൻ ലഹരിവേട്ട. 1745 കോടി രൂപ വിലമതിക്കുന്ന 349 കിലോ ഹൈഗ്രേഡ് കൊക്കെയ്ൻ പിടിച്ചെടുത്തു. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി)യാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയെ ലക്ഷ്യമിട്ട് നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് ലഹരിസംഘത്തെ പിടികൂടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് വിവരം പുറത്തുവിട്ടത്.
ലഹരി മാഫിയക്കെതിരായ പോരാട്ടത്തിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും രാജ്യത്ത് മയക്കുമരുന്ന് വ്യാപനം തടയാൻ ശക്തമായ നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെറിയ തോതിലുള്ള ഒരു ചരക്ക് പിടികൂടിയതിനെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചതെന്നും തുടർന്ന് വലിയ രാജ്യാന്തര റാക്കറ്റിലേക്കാണ് ഉദ്യോഗസ്ഥർ എത്തിപ്പെട്ടതെന്നും അമിത് ഷാ പറഞ്ഞു. വൻ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയ എൻസിബി സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു.
സമീപകാലത്ത് രാജ്യത്ത് നടന്ന ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ ഏജൻസികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.










