
ഭോപാൽ: വിവാഹിതയായ യുവതി അന്യ പുരുഷനുമായി ലൈംഗികബന്ധമില്ലാത്ത പ്രണയത്തിലേർപ്പെടുന്നതിനെ അവിഹിതമായി കണക്കാക്കാനാകില്ലെന്ന് കോടതി. അന്യപുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ മാത്രമേ അവിഹിതബന്ധമെന്ന് നിർവചിക്കാൻ സാധിക്കൂ എന്നും മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജി.എസ്. അലുവാലിയയുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 4,000 രൂപ നൽകണമെന്ന കുടുംബ കോടതി വിധിക്കെതിരെ യുവാവ് ഹൈക്കോടതിയിൽ സമർപ്പിച്ച റിവിഷൻ പെറ്റീഷനിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. മറ്റൊരാളുമായി പ്രണയത്തിലായതിനാൽ ഭാര്യയ്ക്ക് ജീവനാംശത്തിന് അർഹതയില്ലെന്നായിരുന്നു യുവാവിന്റെ വാദം. ഭർത്താവിന്റെ തുച്ഛമായ വരുമാനം ജീവനാംശം നിഷേധിക്കുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി പ്രസ്താവിച്ചു.
ഭാര്യയ്ക്ക് 4,000 രൂപ ജീവനാംശം നൽകാൻ ചിന്ദ്‌വാഡ കുടുംബകോടതി പ്രിൻസിപ്പൽ ജഡ്ജ് ഉത്തരവിട്ടിരുന്നു. തനിക്ക് 8,000 രൂപ മാത്രമേ വരുമാനമുള്ളൂവെന്നും അതിനാൽ ജീവനാംശം നൽകാൻ കഴിയില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഇതിന് പുറമേ ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ, ഹർജിക്കാരൻ ഹാജരാക്കിയ സാലറി സർട്ടിഫിക്കറ്റിന് വിശ്വാസതയില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.











