
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പവർകട്ട് ഒഴിവാക്കാൻ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ സർക്കാർ നീക്കം. നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് യൂണിറ്റിന് 30 രൂപ വരെ നൽകിയാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. ഈ മാസം 30 വരെ 300 മെഗാവാട്ട് വൈദ്യുതി ഇത്തരത്തിൽ ലഭ്യമാക്കാനാണ് തീരുമാനം.
വൈദ്യുതി ക്ഷാമം മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങളും കെഎസ്ഇബി ശക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതിനായി കെഎസ്ഇബി ഡയറക്ടർമാർ ഇന്ന് യാത്രതിരിക്കും.
അതേസമയം, മധ്യപ്രദേശിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി ഇതുവരെ ലഭിച്ചിട്ടില്ല. ഇതും പ്രതിസന്ധി കൂടുതൽ ഗുരുതരമാക്കുന്നുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ ഏകദേശം 1000 മെഗാവാട്ടിന്റെ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. എന്നാൽ വർധിച്ച ആവശ്യത്തിന് ആനുപാതികമായി ആഭ്യന്തര വൈദ്യുതി ഉൽപാദനം ഉയർത്താൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിലൊന്ന്.
വൈദ്യുതി ക്ഷാമം ഒഴിവാക്കാൻ ആവശ്യമായാൽ ഉയർന്ന വില നൽകി വൈദ്യുതി വാങ്ങുന്നതടക്കമുള്ള നടപടികൾ പരിഗണിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി മേഖലയ്ക്ക് പുതിയ നയം തന്നെ ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.










