
മകളുടെ കാമുകനൊപ്പം ഒളിച്ചോടാൻ സ്വന്തം വീട്ടിൽ നിന്നും സ്വർണം അടിച്ചുമാറ്റിയ വീട്ടമ്മ അറസ്റ്റിൽ. മുംബൈയിലെ ദിൻദോഷ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മുപ്പത്തേഴുകാരിയായ ഊർമ്മിളയാണ് അറസ്റ്റിലായത്. മകളുടെ കാമുകനുമായി ഇവർക്ക് അവിഹിതബന്ധമുണ്ടായിരുന്നു. യുവാവിനൊപ്പം ഒളിച്ചോടാനായിരുന്നു പദ്ധതി. ഇതിനായി പണം കണ്ടെത്താനായി സ്വന്തം വീട്ടിലെ പത്തുലക്ഷം രൂപയുടെ സ്വർണമാല ഊർമ്മിള മോഷ്ടിക്കുകയായിരുന്നു. മാല മോഷണം പോയെന്ന പരാതി അന്വേഷിച്ച പൊലീസാണ് വീട്ടമ്മയുടെ അവിഹിതബന്ധവും കണ്ടെത്തിയത്.
ഓഗസ്റ്റ് നാലിനാണ് മുൻ സർക്കാർ ജീവനക്കാരനായ രമേഷും ഭാര്യ ഊർമ്മിളയും സ്വർണം മോഷണം പോയതായി ദിൻദോഷ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മാല കാണാതായെന്ന് ഭാര്യ ഊർമിള തന്നെയായിരുന്നു രമേഷിനെ അറിയിച്ചത്. എന്നാൽ വീട് സൂക്ഷ്മമായി പരിശോധിച്ച പൊലീസിന് വീടിനുള്ളിലേക്ക് ആരും അതിക്രമിച്ച് കയറിയതിന്റെ അടയാളങ്ങൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനാൽ തന്നെ വീട്ടിലുള്ളവരുടെ സഹായത്താലാണ് മോഷണം നടന്നതെന്ന് പൊലീസ് വിലയിരുത്തിയിരുന്നു. ഇത് പുറത്ത് പറയാതെ അന്വേഷണം തുടരുകയായിരുന്നു.
വീട്ടുകാരേയും വീട്ടിലെ അടുക്കള ജോലിക്കാരേയും ചോദ്യം ചെയ്തതിന് പിന്നാലെ പൊലീസ് ഫോൺ വിവരങ്ങൾ പരിശോധിച്ചതോടെയാണ് സംശയം വീട്ടുകാരി ഊർമിളയ്ക്ക് നേരെ തിരിഞ്ഞത്. അടുത്തിടെയായി ഊർമിള വളരെ അധികമായി ഒരു യുവാവിനോട് സംസാരിക്കുന്നത് പൊലീസ് കോൾ വിവരങ്ങൾ പരിശോധിച്ചതിൽ കണ്ടെത്തിയിരുന്നു. ഇതിൽ നിന്നാണ് പൊലീസിന് ഇവർക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയം തോന്നിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇവർ ഒളിച്ചോടാനുള്ള പരിപാടിയിലാണെന്ന് പൊലീസ് കണ്ടെത്തിയത്. പരാതിക്കാരന്റെ ഭാര്യയായ ഊർമിള ഒളിച്ചോടാൻ പദ്ധതിയിട്ട ആളെ തിരിച്ചറിഞ്ഞതോടെയാണ് പൊലീസും വീട്ടുകാരും അമ്പരന്നത്. ഊർമിളയുടെ മകളുടെ കാമുകനൊപ്പം ഒളിച്ചോടാനുള്ള പദ്ധതിയിലായിരുന്നു യുവതി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഊർമിള തന്നെയാണ് ആഭരണങ്ങൾ നൽകിയിരുന്നതെന്ന് യുവാവ് പൊലീസിന് മൊഴി നൽകി.
ഒളിച്ചോടിയ ശേഷം ജീവിക്കാനുള്ള പണം കണ്ടെത്തൽ ലക്ഷ്യമിട്ടായിരുന്നു സ്വന്തം വീട്ടിൽ നിന്നുള്ള മോഷണം. ഇവർ മോഷ്ടിച്ച ആഭരണങ്ങളിൽ ചിലത് മുബൈയിലെ ഒരു ജ്വല്ലറിയിൽ വിറ്റിരുന്നു. ഇത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഓഗസ്റ്റ് 28ന് അറസ്റ്റിലായ സ്ത്രീ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ഇവർ ഒളിച്ചോടാനിരുന്ന മകളുടെ കാമുകനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇയാളിൽ നിന്നും പൊലീസ് ആഭരണം കണ്ടെത്തിയിട്ടുണ്ട്.











