
സാൻ അന്റോണിയോ: 12 വയസ്സുള്ള മകനെ ഏകദേശം 19 മൈൽ ദൂരെയുള്ള സ്കൂളിലേക്ക് തനിച്ചയച്ച സംഭവത്തിൽ യുവതി അറസ്റ്റിലായി. സാൻ അന്റോണിയോ സ്വദേശിനിയായ ലൂസിയ വിക്ടോറിയ മേരി ക്രൂസ് (35) എന്ന യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. റോഡരികിലെ കള്ളിമുൾച്ചെടികൾ കാരണം ട്രാഫിക് ലൈനിന് വളരെ സമീപം കുട്ടി നടന്ന് പോകുന്നത് കണ്ട വഴിയാത്രക്കാരനാണ് അധികൃതരെ വിവരം അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ സുരക്ഷിതമായി കസ്റ്റഡിയിലെടുത്തു.
തലേദിവസം രാത്രി അമ്മ മദ്യപിച്ചിരുന്നതായും ബോധരഹിതയായി കിടന്നിരുന്നുവെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. രാവിലെ അമ്മയെ ഉണർത്തിയപ്പോൾ തനിയെ സ്കൂളിലേക്ക് നടന്നു പോകാൻ ആവശ്യപ്പെട്ടതായും കുട്ടി മൊഴി നൽകി. അടിയന്തര സാഹചര്യം നേരിടാൻ കുട്ടിയുടെ കൈവശം ഫോൺ ഉണ്ടായിരുന്നില്ല.
കുട്ടി സ്കൂളിലേക്ക് തനിച്ചുപോയ വിവരം അറിയാമായിരുന്നുവെന്ന് അമ്മ പിന്നീട് സമ്മതിച്ചു. കുട്ടിയുടെ ജീവൻ അപകടത്തിലാക്കിയതിനും ഉപേക്ഷിച്ചതിനും ലൂസിയയ്‌ക്കെതിരെ കേസെടുത്തു. 15,000 ഡോളർ പിഴയടച്ചതിനു ശേഷം യുവതിയെ പൊലീസ് ജാമ്യത്തിൽ വിട്ടു.











