
നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. മാർത്താണ്ഡം കരുങ്കലിലാണ് സംഭവം. കരുങ്കൽ പാലൂർ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാൾ (21) ആണ് അറസ്റ്റിലായത്. കുഞ്ഞ് ജനിച്ചതോടെ ഭർത്താവിന് തന്നെക്കാൾ സ്നേഹം കുഞ്ഞിനോടായിരുന്നെന്നും ആ പകയിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴി.
ദിണ്ഡിഗൽ സ്വദേശി കാർത്തിക് എന്ന യുവാവാണ് ബെനിറ്റ ജയയുടെ ഭർത്താവ്. വിവാഹശേഷം ഭർത്താവിന്റെ വീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്. 42 ദിവസങ്ങൾക്കു മുൻപാണ് യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തെ തുടർന്ന് കുഞ്ഞുമായി നാട്ടിൽ എത്തിയ ബെനിറ്റ തന്റെ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ഭാര്യയെയും കുഞ്ഞിനെയും കാണാനായി നാട്ടിൽ എത്തിയ കാർത്തിക് കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഇതോടെ കുഞ്ഞിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു.
കുഞ്ഞിനെ കൊലപ്പെടുത്തിയതാകാമെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. തുടർന്നാണ് ബെനിറ്റ ജയയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.











