
മാലേഗാവ്: ജനിച്ച് അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റതായി ആരോപണം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ഫർസാന ചന്ദ് ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ മാലേഗാവോണിലാണ് സംഭവം. മുംബൈ ധാരാവി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കുട്ടിക്കടത്ത് കേസിന്റെ അന്വേഷണത്തിനിടെയാണ് നവജാതശിശുവിന്റെ വിൽപ്പന സംബന്ധിച്ച വിവരം പുറത്തായത്. അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച ഫർസാനയുടെ പ്രസവരേഖകൾ പരിശോധിച്ചപ്പോഴാണ് പൊലീസിന് സംശയം തോന്നിയത്.
തുടർന്ന് മാലേഗാവോണിലെത്തിയ പൊലീസ് സംഘം യുവതിയെ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റതായി യുവതി സമ്മതിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഭർത്താവുമായി വേർപിരിഞ്ഞ ഫർസാന പിന്നീട് ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ജൂലൈയിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. പ്രസവിച്ച് ദിവസങ്ങൾക്കകം തന്നെ കുഞ്ഞിനെ കൈമാറിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഫർസാനയെ അറസ്റ്റ് ചെയ്തതിന് പുറമെ നാല് പേർക്കെതിരെയും പൊലീസ് കേസെടുത്തു. വിൽപ്പന നടത്തിയതായി പറയുന്ന കുഞ്ഞിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
നവജാതശിശുക്കളെ അനധികൃതമായി കൈമാറുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന വലിയ സംഘത്തിന്റെ ഭാഗമായാണ് സംഭവമെന്ന സംശയത്തിലാണ് പൊലീസ്. സംഘത്തിന് തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും ബന്ധങ്ങളുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിലെ സൂചന. കുഞ്ഞിനെ കണ്ടെത്തുന്നതിനും ഇടപാടിൽ പങ്കാളികളായവരെ തിരിച്ചറിയുന്നതിനുമായി കൂടുതൽ അന്വേഷണം തുടരുകയാണ്.










