
റാഞ്ചി: പതിമൂന്നുകാരിയെ നരബലിക്കിരയാക്കിയ സംഭവത്തിൽ കുട്ടിയുടെ അമ്മയായ യുവതിയും മന്ത്രവാദിനിയും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം. രശ്മി ദേവി (35), ഗ്രാമത്തിലെ മന്ത്രവാദിനിയായ ശാന്തി ദേവി, ഭീം റാം എന്നിവരാണ് പിടിയിലായത്. രശ്മിയുടെ മകന്റെ അസുഖം ഭേദമാകാനായാണ് മകളെ ബലിനൽകിയത്.
രശ്മി ദേവിയുടെ ഇളയ മകൻ ശാരീരികവും മാനസികവുമായ അസുഖങ്ങൾ അനുഭവിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിനെ തുടർന്ന് രശ്മി, ചികിത്സയ്ക്ക് പകരം അന്ധവിശ്വാസത്തിലേക്ക് വഴുതി വീണു. മകന്റെ അസുഖം മാറ്റാനായി ഇവർ മന്ത്രവാദിനിയായ ശാന്തി ദേവിയുടെ സഹായം തേടുകയായിരുന്നു. മകന്റെ അസുഖങ്ങൾ മാറാൻ ഒരു കന്യകയെ ബലി നൽകണം എന്നായിരുന്നു ശാന്തി ദേവിയുടെ നിർദേശം. ഈ വാക്കുകൾ വിശ്വസിച്ച രശ്മി, ഭീം റാമിനൊപ്പം ചേർന്ന് ക്രൂരമായ കുറ്റകൃത്യത്തിന് കൂട്ടുനിന്നു.
മാർച്ച് 24-ന് ദുർഗാഷ്ടമി രാത്രിയിൽ, ശാന്തി ദേവിയുടെ വീട്ടിൽ വെച്ചാണ് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹത്തിൽ മുറിവേൽപ്പിക്കുകയും രക്തം ശേഖരിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് തെളിവുകൾ ഇല്ലാതാക്കാൻ മൃതദേഹം ഒരു തോട്ടത്തിൽ കുഴിച്ചിടുകയും, സംഭവം ബലാത്സംഗക്കൊലയായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രതികളുടെ കള്ളക്കളി വെളിവാക്കി. ഇതോടെ നരബലി എന്ന ഭീകരമായ സത്യാവസ്ഥ പുറത്തുവന്നതും, മൂവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.










