
കൊച്ചി: മൂവാറ്റുപുഴയാറിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പിതാവിന്റെയും മൃതദേഹം കണ്ടെത്തി. മൂവാറ്റുപുഴ സ്വദേശി നാരായണന്റേതാണ് ഇന്ന് കണ്ടെത്തിയ മൃതദേഹം. ഇതോടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുമ്പോൾ, കുടുംബത്തിലെ 13 വയസുകാരിയായ മകൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇത് കൂട്ട ആത്മഹത്യയാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മൂന്ന് മൃതദേഹങ്ങളും സമാന സാഹചര്യങ്ങളിലാണ് കണ്ടെത്തിയതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
വെള്ളിയാഴ്ചയാണ് മൂവാറ്റുപുഴയാറിൽ ആദ്യം കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സമീപത്ത് അമ്മയായ വിജി മോളുടെയും മൃതദേഹം കണ്ടെത്തി. കാഴ്ചപരിമിതിയുള്ളയാളായിരുന്നു വിജി മോൾ. മുളക്കുളം പാലത്തിന് സമീപത്തുനിന്നാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിറവം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹങ്ങൾ ലഭിച്ചത്.
അതേസമയം, കാണാതായ 13 വയസുകാരിക്കായി ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനും സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും വ്യക്തമാക്കുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.








