
നടൻ മോഹൻലാൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് രാഷ്ട്രപതിയിൽ നിന്നും മോഹൻലാൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്.
'അഭിമാനകരമായ നിമിഷത്തിലാണ് നിൽക്കുന്നത്. മൊത്തം മലയാള സിനിമയ്ക്കുള്ള അംഗീകാരം…ഇത്തരമൊരു നിമിഷത്തെക്കുറിച്ച് താൻ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. എന്റെ പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ', മോഹൻലാൽ പറഞ്ഞു. അതോടൊപ്പം കുമാരനാശാന്റെ കവിത വേദിയിൽ ചൊല്ലുകയും ചെയ്തു മോഹൻലാൽ.
മോഹൻലാലിന്റെ നാടകമായ കർണഭാരത്തെകുറിച്ച് രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ ജനങ്ങൾ വലിയ സന്തോഷത്തിലാണെന്നും രാഷ്ട്രപതി പറഞ്ഞു. വിവിധ ഭാവങ്ങൾ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.











