
സൈബർ ലോകത്തെങ്ങും മോഹൻലാൽ ആരാധകർ വലിയ ആഘോഷത്തിലാണ്. ഫുട്ബോൾ ഇതിഹാസമായ ലയണൽ മെസിയും ലാലേട്ടന്റെ ആരാധകനെന്നാണ് ലാലേട്ടൻ ഫാൻസ് അവകാശപ്പെടുന്നത്. അതിന് കാരണമായി അവർ പറയുന്നത് ലയണൽ മെസി കയ്യൊപ്പ് ചാർത്തിയ ജഴ്സി മോഹൻലാലിന് സമ്മാനിച്ചു എന്നാണ്. ജേഴ്‌സിയിൽ 'ഡിയർ ലാലേട്ടാ' എന്നെഴുതി മെസി ഒപ്പുവെക്കുന്നതിന്റെ വീഡിയോ സാക്ഷാൽ മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
മെസിക്ക് മോഹൻലാലിനെ അറിയുമോ?
മെസിക്ക് മോഹൻലാലിനെ അറിയുമോ എന്ന സംശയം ആരിലും ഉയരുന്ന വീഡിയോയാണ് മേഹൻലാൽ തന്നെ പങ്കുവെച്ചിരിക്കുന്നത്. മെസി തൊട്ടടുത്ത് എഴുതി വച്ചിരിക്കുന്നത് നോക്കി പകർത്തുന്നതാണെന്ന് വീഡിയോയിൽ വ്യക്തമാണ്. ലാലേട്ടനെ നേരിട്ട് അറിയാമെങ്കിൽ ഡിയർ ലാലേട്ടാ എന്ന് ഇംഗ്ലീഷിൽ എഴുതാൻ മെസിക്ക് നോക്കി പകർത്തേണ്ട കാര്യമില്ലല്ലോ.
മെസിക്കും മോഹൻലാലിനും ഇടയിൽ പിന്നെന്ത്?
ചില ബ്രോക്കർമാരും വൻകിട ഈവന്റ് മാനേജ്മെന്റ് കമ്പനികളും ഇത്തരത്തിൽ സെലിബ്രിറ്റികളുടെ ഓട്ടോഗ്രാഫ് വാങ്ങി നൽകാറുണ്ട്. പൊങ്ങച്ചം കാണിക്കാനായി വലിയ വില കൊടുത്ത് താരങ്ങൾ ഒപ്പിട്ട പുസ്തകങ്ങളും മറ്റ് സമ്മാനങ്ങളും വാങ്ങുന്ന പ്രാഞ്ചിയേട്ടന്മാരുമുണ്ട്. എന്നാൽ, മോഹൻലാലിന്റെ കാര്യത്തിൽ ബ്രോക്കർമാരും വൻകിട ഈവന്റ് മാനേജ്മെന്റ് കമ്പനികളുമൊന്നുമല്ല ഇടപെട്ടത് എന്നാണ് മോഹൻലാൽ തന്നെ വ്യക്തമാക്കുന്നത്.
ഡോ. രാജീവ് മാങ്കോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നിവരാണ് ഇത്തരത്തിൽ ഒരു സമ്മാനം മോഹൻലാലിനായി ഒരുക്കിയത്. സാമൂഹികമാധ്യമ പോസ്റ്റിൽ മോഹൻലാൽ ഇവർക്ക് നന്ദി പറയുന്നുമുണ്ട്.
മോഹൻലാൽ വീഡിയോയ്ക്കൊപ്പം കുറിച്ചത്:
'ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾക്കതീതമാണ്. അവ എന്നെന്നേക്കും നിങ്ങൾക്കൊപ്പമുണ്ടാകും. ഇന്ന് ഞാൻ അങ്ങനെയൊരു നിമിഷത്തിലൂടെ കടന്നുപോയി. എനിക്ക് കിട്ടിയ സമ്മാനപ്പൊതി പതുക്കെ ഞാൻ തുറന്നു. എന്റെ ഹൃദയം നിലച്ചുപോയി. ഇതിഹാസതാരം ലയണൽ മെസി ഒപ്പുവെച്ച ജേഴ്‌സി. അതിൽ എന്റെ പേരും എഴുതിയിട്ടുണ്ടായിരുന്നു.' -മോഹൻലാൽ കുറിച്ചു.
'മെസിയുടെ മൈതാനത്തെ മിടുക്കിനെ മാത്രമല്ല, അദ്ദേഹത്തിന്റെ ദയയും വിനയവുമെല്ലാം കണ്ട് ഏറെക്കാലമായി അദ്ദേഹത്തെ ആരാധിക്കുന്ന ഒരാൾക്ക് ഇത് ശരിക്കും സവിശേഷമായ ഒന്നാണ്. എന്റെ സുഹൃത്തുക്കളായ ഡോ, രാജീവ് മാങ്കോട്ടിലും രാജേഷ് ഫിലിപ്പും ഇല്ലായിരുന്നെങ്കിൽ ഈ അവിശ്വസിനീയമായ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദിയറിയിക്കുന്നു. എല്ലാത്തിനുമുപരിയായി, മറക്കാനാകാത്ത ഈ സമ്മാനത്തിന് ദൈവത്തോട് നന്ദി പറയുന്നു.'