
ഇന്ത്യാ - പാക് യുദ്ധം അവസാനിപ്പിച്ചത് തന്റെ ഇടപെടലിനെ തുടർന്നെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ ഇന്ത്യയോട് ഒരു രാജ്യത്തെയും ഒരു നേതാവും ആവശ്യപ്പെട്ടില്ലെന്ന് മോദി ലോക്സഭയിൽ പറഞ്ഞു. അതേസമയം, അമേരിക്കൻ വൈസ് പ്രസിഡന്റ് പാകിസ്ഥാൻ വലിയ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന് തനിക്ക് മുന്നറിയിപ്പ് നൽകിയെന്നും മോദി വ്യക്തമാക്കി.
മേയ് ഒമ്പതിന് രാത്രിയിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് (ജെ.ഡി വാൻസ്) എന്നെ ബന്ധപ്പെടാൻ ശ്രമിച്ചു. മൂന്ന് നാലു തവണ അദ്ദേഹം എന്നെ വിളിച്ചു. ഞാൻ സായുധ സേനയുമായുള്ള കൂടിക്കാഴ്ചകളുടെ തിരക്കിലായത് കാരണം കോളെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് യുഎസ് വൈസ് പ്രസിഡന്റിനെ തിരികെ വിളിച്ചു. പാകിസ്താൻ വലിയ ഒരു ആക്രമണത്തിന് പോകുന്നുവെന്ന് അദ്ദേഹം എന്നെ അറിയിച്ചു. പാകിസ്താൻ ഇന്ത്യയെ ആക്രമിച്ചാൽ അതിനേക്കാൾ വലിയൊരു തിരിച്ചടി ഞങ്ങൾ നൽകുമെന്ന് ഞാൻ മറുപടി നൽകി. അതാണ് അവരുടെ പദ്ധതിയെങ്കിൽ വലിയ വില അവർ നൽകേണ്ടി വരും.' മോദി പറഞ്ഞു.
ഭീകരതയ്ക്കെതിരായ പ്രതിരോധ നടപടികളിൽ ഇന്ത്യയെ ലോകത്തിലെ ഒരു രാജ്യവും തടഞ്ഞിട്ടില്ലെന്ന് മോദി പറഞ്ഞു. ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ അനുകൂലിച്ച് സംസാരിച്ചത് 190-ൽ മൂന്ന് രാജ്യങ്ങൾ മാത്രമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.











