
പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ ആത്മഹത്യ ചെയ്തു. അളവിൽ കൂടുതൽ ഗുളികകൾ കഴിച്ചതിനെ തുടർന്ന് പുതുച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അടുത്തിടെയാണ് ഇരുപത്താറുകാരിയായ സാൻ റേച്ചൽ വിവാഹിതയായത്. ഇതിനു പിന്നാലെയുണ്ടായ സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ സമ്മർദവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ചലച്ചിത്ര – വിനോദ മേഖലയിലെ വർണ വിവേചനത്തിനെതിരായ ധീരമായ നിലപാടുകളിലൂടെയാണ് സാൻ റേച്ചൽ ശ്രദ്ധേയയായത്. തന്റെ ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ സാൻ സമീപ മാസങ്ങളിൽ ആഭരണങ്ങൾ പണയം വയ്ക്കുകയും വിൽക്കുകയും ചെയ്തിരുന്നു. യുവതി പിതാവിൽനിന്നു സാമ്പത്തിക സഹായം പ്രതീക്ഷിച്ചിരുന്നതായും എന്നാൽ അദ്ദേഹം സഹായിക്കാൻ തയാറായില്ല എന്നും റിപ്പോർട്ടുണ്ട്.
തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ സാൻ എഴുതിയിരിക്കുന്നത്. എന്നാൽ അടുത്തിടെ നടന്ന വിവാഹത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിട്ടിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. സാനിന്റെ അകാല മരണത്തിനു പിന്നാലെ മാനസികാരോഗ്യം, സമ്മർദം, വർണവിവേചനം എന്നിവയെ കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ തുടങ്ങിയിട്ടുണ്ട്.