
ചെങ്ങന്നൂർ: വികസന മുരടിപ്പിനെതിരെ ബിജെപി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന എംഎൽഎ ഓഫീസ് മാർച്ച് ബഹുജന മാർച്ചായി.
ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഇനി വേണ്ട ഈ എംഎൽഎ' എന്ന മുദ്രാവാക്യം ഉയർത്തി മന്ത്രി സജി ചെറിയാന്റെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ബിജെപി ചെങ്ങന്നൂർ നിയോജകമണ്ഡലം ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് എൻജിനീയറിങ് കോളജ് ജങ്ഷനിൽ പോലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എട്ടുവർഷമായി നാട്ടിൽ പ്രവർത്തിച്ചിട്ടും ജനങ്ങൾക്ക് കുടിവെള്ളവും അടിസ്ഥാന സൗകരങ്ങളും ഒരുക്കുന്നതിൽ സജിചെറിയാൻ പരാജയമാണ്. വികസനത്തിന്റെ പേരിൽ പരമാവധി പണം അടിച്ചു മാറ്റൽ മാത്രമാണ് നടക്കുന്നത്. വരട്ടാറുമായി ബന്ധപ്പെട്ട് മണൽ കടത്തി കോടികൾ സമ്പാദിക്കുന്നു. കേന്ദ്ര പദ്ധതികൾ എല്ലാം പിണറായി സർക്കാർ അടിമറിക്കുന്നു. പിണറായിക്കും കുടുംബത്തിന്നും അഴിമതി ആകാമെങ്കിൽ സജി ചെറിയാൻ അഴിമതി നടത്തിയാൽ ആരും ചോദിക്കില്ലല്ലോ, ബി. ഗോപാലകൃഷ്ണൻ വിമർശിച്ചു. സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ, തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ മാന്നാർ സതീഷ്, നിയോജക മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരക്കാട്, മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി പി.ബി അഭിലാഷ്, ജില്ലാ ഉപാധ്യക്ഷൻ സി. ദേവാനന്ദൻ, ഡി.വിനോദ് കുമാർ, മേഖല ജനറൽ സെക്രട്ടറി സജു ഇടക്കല്ലിൽ, മേഖലാ ഉപാധ്യക്ഷൻ ബി. കൃഷ്ണകുമാർ, ജില്ലാ സെക്രട്ടറി ശ്രീരാജ് ശ്രീവിലാസം, സതീഷ് ചെറുവല്ലൂർ, സംസ്ഥാന കൗൺസിൽ അംഗം കെ.ജി. കർത്ത, ജില്ലാ വൈസ് പ്രസിഡന്റ് കലാ രമേശ്, കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപൻ ഗ്രാമം, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് രമേശ് പേരിശ്ശേരി, എസ്‌സി മോർച്ച സംസ്ഥാന സെക്രട്ടറി പി.എസ്. മോഹനൻ കുമാർ, ബിജെപി ജില്ലാ സെക്രട്ടറി ജയദേവൻ, കൾച്ചറൽ സെൽ സംസ്ഥാന കോ കൺവീനർ ഗോപൻ ചെന്നിത്തല, ജില്ലാ സെക്രട്ടറി സജു കുരുവിള എന്നിവർ നേതൃത്വം നൽകി.











