
ഇത്തവണ കൂടി തോറ്റിരുന്നെങ്കിൽ ആർഎസ്പി ഇല്ലാതാകുമായിരുന്നുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. പരാജയത്തിൻ്റെ മുഴുവൻ ഉത്തരവാദിത്തം തന്റെ ചുമലിൽ വരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് പാർട്ടിയുടെ ചരിത്രവിജയത്തെ കുറിച്ച് പ്രതികരിച്ചത്
ഫേസ് ബുക്ക് കുറിപ്പ്
"2014 മാർച്ച് 8 - 34 വർഷത്തെ LDF ബന്ധം ഉപേക്ഷിച്ച് ആർ.എസ്.പി കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിക്കുന്നു. സി പി ഐ എം ദീർഘകാലമായി മുന്നണി രാഷ്ട്രീയത്തില്‍ പുലർത്തിവന്ന അപ്രമാദിത്വ മനോഭാവത്തിലും ഏകപക്ഷീയ നിലപാടുകളിലും പ്രതിഷേധിച്ചാണ് അത്തരമൊരു തീരുമാനമെടുക്കാൻ ആര് എസ് പി നിർബന്ധിതമായത്….
മുന്നണി യോഗം ചേരുകയോ, ഉഭയകക്ഷി ചർച്ച നടത്തുകയോ ചെയ്യാതെ ആര് എസ് പി അവകാശവാദം ഉന്നയിച്ച കൊല്ലം സീറ്റില്‍ സി പി ഐ എം) ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ച സാഹചര്യത്തിലാണ് കടുത്ത തീരുമാനത്തിലേക്ക് പാർട്ടി കടന്നത്.
എല്‍ ഡി എഫില്‍ നിന്ന് പുറത്തുവന്ന ആര് എസ് പിയെ പിന്തുണക്കാൻ കോണ്‍ഗ്രസും യു ഡി എഫും -ഉം തയ്യാറാകുന്നു. ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ആര് എസ് പി യു ഡി എഫി-ന്റെ ഭാഗമാകുന്നു… ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാർത്ഥിയായി ഞാൻ മത്സരിച്ച് 37,649 വോട്ടിന് വിജയിക്കുന്നു. തുടർന്ന് 2016-ലും 2021-ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ RSP-യ്ക്ക് നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാതെ പോയി.
പിന്നീടുണ്ടായ വിമർശനങ്ങള്‍ ചെറുതല്ലായിരുന്നു…. 'ഒരു ലോക്സഭാ സീറ്റിനായി പാർട്ടിയുടെ അസ്തിത്വം തകർത്തു... ''രാഷ്ട്രീയ അന്തസ്സ് പണയം വച്ചു....' 'ആശുപത്രിയുടെയോ,കൃഷി ഭവന്റെയോ ഉപദേശകസമിതിയില്‍ പോലും പാർട്ടി പ്രതിനിധികള്‍ക്ക് പ്രാതിനിധ്യമില്ല…'
നിർണായകഘട്ടത്തില്‍ പാർട്ടിഐകകണ്ടെന എടുത്ത തീരുമാനത്തിന്റെ ഫലമായി ഉണ്ടായ രാഷ്ട്രീയ മാറ്റത്തിന്റെ മുഴുവൻ പാപഭാരവും ഒരാളില്‍ മാത്രം ചുമത്തപ്പെട്ടു…. 'അന്നുണ്ടായ രാഷ്രീയതീരുമാനം വ്യക്തിഗത സ്വാർത്ഥതയായി ചിത്രീകരിക്കപ്പെട്ടു…'ഒരു ദശാബ്ദക്കാലം എടുത്തു... സത്യം അതിന്റെ വഴി കണ്ടെത്താൻ.
ഈ തിരഞ്ഞെടുപ്പില്‍ ആര് എസ് പി നേടിയ മുന്നേറ്റം ഒരു സാധാരണ വിജയമല്ല… അന്നത്തെ തീരുമാനത്തിന്റെ യഥാർത്ഥ അർത്ഥം തുറന്ന് കാട്ടിയ നിമിഷമാണ്. തെറ്റായി വിലയിരുത്തപ്പെട്ട, വ്യാഖ്യാനിച്ച ഒരു നിലപാടിന്റെ സത്യം ഇന്ന് തെളിഞ്ഞിരിക്കുന്നു...
കാലം കാത്തുവച്ച കാവ്യനീതി... ഇന്ന് ചരിത്രമായി…
മത്സരിച്ച 5 സീറ്റുകളില്‍ 4 എണ്ണത്തിലും (സ്വതന്ത്രൻ ഉള്‍പ്പടെ) വിജയക്കൊടി പാറിച്ച ദിവസം. സംസ്ഥാന പാർട്ടി എന്ന അംഗീകാരവും ചിഹ്നവും സംരക്ഷിച്ചു നിർത്തിയ ഒരു ലോക്സഭാ സീറ്റും. നമ്മുടെ പ്രസ്ഥാനത്തിന്റെ ചരിത്രപരമായ തിരിച്ചുവരവില്‍, ആ വഴിയിലൂടെയുള്ള പ്രവർത്തനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവും ആശ്വാസവും ഈ അവസരത്തില്‍ പങ്കു വക്കുന്നു . ഇത് ഒരു വിജയം മാത്രമല്ല. ഒരു നിലപാടിന്റെ നീതീകരണം. പഴയകാല പ്രതാപത്തിലേക്ക് ഒരു പ്രസ്ഥാനത്തിന്റെ തിരിച്ചുവരവിന്റെ തുടക്കം. അതിനായി കൂടുതല്‍ കരുത്തോടെ നമുക്ക് മുന്നേറാം... "
Photo Courtesy - Google










