02:45am 23 July 2026
NEWS
ഒരു ലക്ഷം പേർക്ക് സിപിആർ പരിശീലനവുമായി മിഷൻ 100കെ പദ്ധതിക്ക് തുടക്കം
22/07/2026  07:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഒരു ലക്ഷം പേർക്ക് സിപിആർ പരിശീലനവുമായി മിഷൻ 100കെ പദ്ധതിക്ക് തുടക്കം
HIGHLIGHTS

ഒരു ലക്ഷം പേർക്ക് സിപിആർ പരിശീലനം നൽകുന്ന സംസ്ഥാനതല ബോധവൽക്കരണ പദ്ധതിയായ 'മിഷൻ 100കെ' ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, ആസ്റ്റർ മെഡ്‌സിറ്റി എമർജൻസി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ജോൺസൺ കെ. വർഗീസ്, അംബാസഡർ ടി.പി. ശ്രീനിവാസൻ ഐഎഫ്എസ്, ആസ്റ്റർ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് കാദർ, മാർ ഇവാനിയോസ് കോളേജ് മാനേജർ ഫാ. തോമസ് കയ്യാലയ്ക്കൽ എന്നിവർ സമീപം.

തിരുവനന്തപുരം :പരിശീലനത്തിന് നേതൃത്വം നൽകുന്നത് വിസ്ഡം ഡെവലപ്മെന്റ് ഫൗണ്ടേഷനും ആസ്റ്റർ മെഡ്‌സിറ്റി കൊച്ചിയും.കേരളത്തിലെ ഒരു ലക്ഷം പേർക്ക് സിപിആർ പരിശീലനം നൽകുന്ന സംസ്ഥാനതല ബോധവൽക്കരണ പദ്ധതിയായ 'മിഷൻ 100കെ' ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷും ഭാഗമായി. വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവിന് കീഴിൽ വിസ്ഡം ഡെവലപ്മെന്റ് ഫൗണ്ടേഷനും ആസ്റ്റർ മെഡ്‌സിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പതിനാല് ജില്ലകളിലായി പന്ത്രണ്ട് മാസം നീണ്ടുനിൽക്കുന്ന ഈ ബൃഹദ് പദ്ധതി, കേരള പോലീസ്, കെഎസ്ആർടിസി, കൊച്ചി മെട്രോ, റെയിൽവേ ജീവനക്കാർ, വിദ്യാർത്ഥികൾ, അധ്യാപകർ, ഐടി പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരും.

ഹൃദയസ്തംഭനം സംഭവിക്കുമ്പോൾ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന കാർഡിയോപൾമണറി റിസസിറ്റേഷൻ (സിപിആർ) പരിശീലനം കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയുടെ നേതൃത്വത്തിലാണ് നൽകുന്നത്. ആസ്റ്ററിന്റെ 'ബി ഫസ്റ്റ്' (Be First) പദ്ധതിയുടെ ഭാഗമായി വിദഗ്ധ പരിശീലകരാണ് നേത്രത്വം നൽകുന്നത്. പൊതുജനങ്ങൾക്കും വിവിധ സർക്കാർ വകുപ്പുകൾക്കും പരിശീലനം നൽകി, അടിയന്തര ഘട്ടങ്ങളിൽ ആദ്യ പ്രതികരണം സാധ്യമാക്കുന്ന 'പ്രിവന്റീവ് ഹെൽത്ത് റെഡി' സമൂഹം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഹൃദയസ്തംഭനം സംഭവിക്കുന്ന വ്യക്തിക്ക് ആദ്യ നാല് മിനിറ്റിനുള്ളിൽ സിപിആർ ലഭിച്ചാൽ അതിജീവന സാധ്യത ഗണ്യമായി വർധിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങളിൽ ബഹുഭൂരിപക്ഷത്തിനും ഈ അടിസ്ഥാന ജീവൻരക്ഷാ വൈദഗ്ധ്യം ഇല്ല എന്ന വിടവ് നികത്തി, എല്ലാവിടെയും ജീവൻ രക്ഷിക്കാൻ അറിയാവുന്ന ഒരാളെങ്കിലും ഉണ്ടാകണം എന്ന കാഴ്ചപ്പാടോടെയാണ് മിഷൻ 100കെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മിഷൻ 100K-യുടെ ക്യാമ്പെയൻ അംബാസഡറായ നടൻ മാത്യു തോമസ് ചടങ്ങിൽ മന്ത്രി ഒ.ജെ. ജനീഷിൽ നിന്ന് ‘കേരള ഫസ്റ്റ് റെസ്പോണ്ടർ’ ബാഡ്ജ് ഏറ്റുവാങ്ങി. ചടങ്ങിൽ വിസ്ഡം ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ രക്ഷാധികാരിയായ അംബാസഡർ ടി.പി. ശ്രീനിവാസൻ ഐഎഫ്എസ്, സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ ഐപിഎസ്, കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടർ മേജർ ജനറൽ സി.ജി. അരുൺ എവിഎസ്എം, സ്റ്റേഷൻ ഹെഡ്ക്വാർട്ടേഴ്‌സ് ആർമി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, മാർ ഇവാനിയോസ് കോളേജ് മാനേജർ ഫാ. തോമസ് കയ്യാലയ്ക്കൽ, കോളേജ് വൈസ് പ്രിൻസിപ്പൽമാർ എന്നിവരും ഭാഗമായി. 

പദ്ധതിയുടെ ആശയരൂപീകരണം മുതൽ ഇന്നത്തെ സംസ്ഥാനതല സമാരംഭം വരെയുള്ള യാത്ര, കേരള പോലീസ്, കെഎസ്ആർടിസി, കൊച്ചി മെട്രോ തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം, ഒരു വർഷം കൊണ്ട് പതിനാല് ജില്ലകളിലായി ഒരു ലക്ഷം പേരെ പരിശീലിപ്പിക്കാനുള്ള കർമപദ്ധതി എന്നിവയെക്കുറിച്ച് വിസ്ഡം ഡെവലപ്മെന്റ് ഫൗണ്ടേഷൻ ചെയർമാനും വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവ് പ്രോജക്ട് ഡയറക്ടർ മൈക്കിൾ മാത്യു വിശദീകരിച്ചു.

അടിയന്തര ഘട്ടങ്ങളിൽ, പ്രത്യേകിച്ച് ആരോഗ്യ അടിയന്തരാവസ്ഥകളിൽ, സഹായം ആവശ്യമുള്ളവർക്ക് കൈത്താങ്ങാകാൻ യുവജനങ്ങളും മുന്നോട്ടുവരേണ്ടതിന്റെ പ്രാധാന്യം നടൻ മാത്യു തോമസ് ചടങ്ങിൽ പറഞ്ഞു.

2022-ൽ സ്ഥാപിതമായ 'ബി-ഫസ്റ്റ്' വഴി, ആസ്റ്റർ ഇത്തരം പരിശീലനങ്ങൾ നൽകിവരുന്നുണ്ട്. മെഡിക്കൽ അടിയന്തര സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടും കൃത്യതയോടും കൂടി കൈകാര്യം ചെയ്യാൻ വ്യക്തികളെ പ്രാപ്തരാക്കുന്നതിലൂടെ, ആശുപത്രിയിലെത്തുന്നതിന് മുൻപുള്ള മരണങ്ങൾ ഗണ്യമായി കുറയ്ക്കാൻ ലക്ഷ്യമിടുന്നതാണ് ഇവ. കേരളത്തിലുടനീളം പ്രഥമശുശ്രൂഷയെയും ട്രോമയെയും കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി 'ജീവിതം' എന്ന റോഡ്‌ഷോയും ആസ്റ്റർ നേരത്തെ സംഘടിപ്പിച്ചിരുന്നു.

മിഷൻ 100K പോലുള്ള ഒരു ബൃഹദ് ജനകീയ ആരോഗ്യ പദ്ധതിയെ ആസ്റ്റർ ഗ്രൂപ്പ് വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ആസ്റ്റർ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് കാദർ പറഞ്ഞു. വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവും അതിന്റെ പ്രോജക്ട് ഡയറക്ടർ മൈക്കിൾ മാത്യുവും മുന്നോട്ടുവെച്ച ഈ സംരംഭത്തെ പിന്തുണയ്ക്കാൻ കഴിയുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ആസ്റ്റർ മെഡ്‌സിറ്റി എമർജൻസി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ജോൺസൺ കെ. വർഗീസ് ചടങ്ങിൽ സിപിആറിന്റെയും ബേസിക് ലൈഫ് സപ്പോർട്ടിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ഹൃദയസ്തംഭനം സംഭവിക്കുന്ന ആദ്യ നിമിഷങ്ങളിൽ സാധാരണക്കാർക്ക് നൽകാൻ കഴിയുന്ന പ്രഥമശുശ്രൂഷയും സിപിആറും ഒരു ജീവൻ രക്ഷിക്കുന്നതിൽ എത്രത്തോളം നിർണായകമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഓരോ പൗരനും ആദ്യ പ്രതികരണക്കാരനാകുന്ന കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ഇത് കേവലം ഒരു പരിശീലന പരിപാടിയല്ല, മറിച്ച് ഒരു സാമൂഹിക പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img