
ന്യൂഡൽഹി: രാജ്യത്ത് കുട്ടികളെ കാണാതാകുന്ന സംഭവങ്ങളിൽ അതീവ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. കുട്ടികളെ കാണാതാകുന്ന ഘട്ടത്തിൽ തന്നെ അത് തട്ടിക്കൊണ്ടുപോകലോ (Kidnapping) തടങ്കലിൽ വെക്കലോ (Abduction) ആണെന്ന അനുമാനത്തിൽ (Presumption) അന്വേഷണം ആരംഭിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാനും അന്വേഷണം തുടക്കം മുതൽ തന്നെ ഗൗരവത്തോടെ മുന്നോട്ട് കൊണ്ടുപോകാനും ഇത് സഹായിക്കുമെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനായി നിർണ്ണായക ഉത്തരവുകൾ പുറപ്പെടുവിച്ചത്.
കോടതിയുടെ പ്രധാന നിർദ്ദേശങ്ങൾ:
തത്സമയ വിവരശേഖരണം: പോലീസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകൾ, ചിൽഡ്രൻസ് ഹോമുകൾ എന്നിവയുടെ ഡാറ്റാബേസുകൾ പരസ്പരം ബന്ധിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് കോടതി നിർദ്ദേശം നൽകി.
ആന്റി-ഹ്യൂമൻ ട്രാഫിക്കിങ് യൂണിറ്റുകൾ: രാജ്യത്തുടനീളമുള്ള മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗങ്ങൾ (AHTU) ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോടെ നാല് ആഴ്ചയ്ക്കകം പൂർണ്ണ സജ്ജമാക്കണം. മനുഷ്യക്കടത്തിന്റെ സൂചനയുണ്ടെങ്കിൽ കേസ് ഈ വിഭാഗത്തിലേക്ക് മാറ്റാൻ നാല് മാസം വരെ കാത്തിരിക്കരുത്.
കുട്ടികളെ തിരിച്ചേൽപ്പിക്കൽ: കണ്ടെത്തപ്പെടുന്ന കുട്ടികളെ 24 മണിക്കൂറിനുള്ളിൽ കുടുംബങ്ങൾക്ക് കൈമാറണം. എന്നാൽ കുട്ടിയുടെ കുടുംബത്തിന് തന്നെ മനുഷ്യക്കടത്തിൽ പങ്കുണ്ടെന്ന് സംശയമുണ്ടെങ്കിൽ കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റികളും സംസ്ഥാനവും ഏറ്റെടുക്കണം.
തിരിച്ചറിയൽ രേഖകൾ: കുട്ടികളുടെ ഐഡന്റിറ്റി കൃത്യമായി ഉറപ്പുവരുത്തുന്നതിനും ഭാവിയിലെ നിരീക്ഷണങ്ങൾക്കുമായി കണ്ടെത്തപ്പെടുന്ന കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ രേഖകളുടെ രജിസ്ട്രേഷനും പരിശോധനയും കർശനമാക്കണം.
47,000-ത്തോളം കുട്ടികളാണ് നിലവിൽ രാജ്യത്ത് കണ്ടെത്താനാകാതെ തുടരുന്നത്. സംസ്ഥാനങ്ങൾ തമ്മിലുള്ള സംഘടിത മനുഷ്യക്കടത്ത് ശൃംഖലകളാണ് ഇതിന് പിന്നിലെന്നും ഏകോപനമില്ലായ്മ അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
2011-ൽ ചെന്നൈയിൽ നിന്ന് കാണാതായ ഒരു കുട്ടിയുടെ കേസ് 'കണ്ടെത്താനാകാത്തത്' എന്ന് കാട്ടി പോലീസ് അവസാനിപ്പിച്ചതിനെതിരെ പിതാവ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ ഇടപെടൽ. വിഷയം നിരന്തരമായി നിരീക്ഷിക്കുമെന്ന് വ്യക്തമാക്കിയ കോടതി, കേസ് 2026 ഓഗസ്റ്റിൽ വീണ്ടും പരിഗണിക്കും.










