
ബെംഗളൂരു: അവിഹിത ബന്ധം കലാശിച്ചത് ഇരട്ടക്കൊലപാതകത്തിൽ. കർണാടകയിലെ പീനിയയിലാണ് സംഭവം. അമ്മയ്‌ക്കെതിരായ ആരോപണത്തെ തുടർന്ന് ഉണ്ടായ തർക്കത്തിനിടെ പതിനാറുകാരൻ രണ്ടുപേരെ കുത്തിക്കൊന്നതായി പൊലീസ് സ്ഥിരീകരിച്ചു. മുപ്പത്താറുകാരിയായ യമുനയും സഹോദരൻ സുധീപുമാണ് മരിച്ചത്. യമുനയുടെ ഭർത്താവ് മല്ലിഗൗഡയുടെ കാമുകിയായ ഛായയുടെ മകനാണ് യമുനയേയും സഹോദരനെയും കൊലപ്പെടുത്തിയത്.
യമുന, തന്റെ ഭർത്താവുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് ഛായയെ ചോദ്യം ചെയ്യാനായി സഹോദരനൊപ്പം ഇവരുടെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് ഉണ്ടായ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങി. സംഭവത്തിനിടെ യമുനയും സഹോദരനും ഛായയ്‌ക്കെതിരെ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായി പറയപ്പെടുന്നു. ഇത് തടയാനെത്തിയ ഛായയുടെ മകൻ കത്തി പിടിച്ചെടുത്തു യമുനയെയും സുധീപിനെയും ആക്രമിച്ചു. ഇരുവരും സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം ഭയന്ന ബാലൻ മുറിക്കകത്ത് പൂട്ടിയിരിക്കുകയായിരുന്നു. പിതാവ് എത്തി സംസാരിച്ചതിന് ശേഷമാണ് ഇയാൾ പുറത്തുവന്നത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ഹോമിലേക്ക് മാറ്റി.
സംഭവത്തിന്റെ ആഘാതത്തിൽ യമുനയുടെ മകൾ വീട്ടുപയോഗ ദ്രാവകം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.











