
ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്താണെന്ന് മന്ത്രി സജി ചെറിയാൻ. ശബരിമല വിഷയത്തിൽ ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണെന്നും മന്ത്രി പരിഹസിച്ചു. ദേവസ്വം ബോർഡ് മെമ്പർ പിഡി സന്തോഷ് കുമാറിന് സിപിഎം പുലിയൂർ ചെങ്ങന്നൂർ ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ശബരിമല പ്രതിഷേധങ്ങൾ എന്തിനെന്നു പോലും പ്രതിപക്ഷത്തിനറിയില്ലെന്ന് മന്ത്രി പറഞ്ഞു. ശബരിമലയിലേക്കുള്ള റോഡുകൾ നശിച്ചത് യുഡിഎഫ് കാലത്താണ്. മികച്ച കുണ്ടും കുഴിയും അന്ന് കാണാമായിരുന്നു. റോഡിലൂടെ പോകുന്നവൻ തിരിച്ച് നട്ടെല്ലില്ലാതെ വരുന്ന കാലമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു
അതേസമയം, ശബരിമല സ്വർണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ സ്പഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം ഊർജ്ജിതമാക്കി. ആദ്യം ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി രേഖപ്പെടുത്തും ഇതിനായി ഉണ്ണികൃഷ്ണൻ പോറ്റിയോട് ഹാജരാകാൻ എസ്എടി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. അതിനുശേഷം മുരാരി ബാബു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. നിലവിൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് കമ്പനിയെ പ്രതിയാക്കിയിട്ടില്ല. കൂടുതൽ അന്വേഷണത്തിനുശേഷം ആയിരിക്കും പ്രതി ചേർക്കുക.











