01:51am 17 July 2026
NEWS
ഹജ്ജ് അപേക്ഷ തീയതി നീട്ടണം കോഴിക്കോട് വലിയ വിമാനങ്ങൾ അനുവദിക്കണം മന്ത്രി എൻ. ഷംസുദ്ദീൻ.
16/07/2026  07:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹജ്ജ് അപേക്ഷ തീയതി നീട്ടണം കോഴിക്കോട് വലിയ വിമാനങ്ങൾ അനുവദിക്കണം മന്ത്രി എൻ. ഷംസുദ്ദീൻ.

തിരുവനന്തപുരം; പാസ്പോർട്ട് കാലാവധി കഴിഞ്ഞ  പല ഹാജിമാരുടേയും പാസ്പോർട്ട് പുതുക്കി ലഭിക്കാത്ത സാഹചര്യത്തിൽ ഹജ്ജ് അപേക്ഷ തീയതി ഓ​ഗസ്റ്റ് 15   വരെയെങ്കിലും  നീട്ടണമെന്ന് സംസ്ഥാന വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ ഹജ്ജ് വഖഫ് വകുപ്പ്  മന്ത്രി  എൻ. ഷംസുദ്ദീൻ  കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തോടും, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയോടും അഭ്യർത്ഥിച്ചു.

പാസ്പോർട്ട് കാലാവധി തീർന്നവരുടെ പാസ്പോർട്ട് പുതുക്കുന്നതിന് വേണ്ടി സംസ്ഥാനം നേരത്തെ കേന്ദ്ര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ  ഹാജിമാർക്കായി പ്രത്യേക സംവിധാനം ഉണ്ടാക്കാനുള്ള നിർദ്ദേശം പാസ്പോർട്ട് ഓഫീസർമാർക്ക്  ഈ അടുത്ത് മാത്രമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ഇനിയും കുറപ്പേർക്ക്  പാസ്പോർട്ട് ലഭിക്കാൻ ഉണ്ട്. ഈ സാഹചര്യത്തിലാണ് അപേക്ഷാ തീയതി നീട്ടി വെയ്ക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചത്.

കൂടാതെ ഹാജിമാർ ഏറെയും  കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണ് പോകാൻ  ആഗ്രഹിക്കുന്നത്. എന്നാൽ കോഴിക്കോട്  വലിയ വിമാനങ്ങൾക്ക് അനുമതി നൽകാത്തത് മൂലം  മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ചു  യാത്രാനിരക്കു കോഴിക്കോട് കൂടുതലായതിനാൽ ഹാജിമാർ പ്രയാസത്തിലുമാണ്. ഈ പ്രശ്ന പരിഹാരത്തിന് വേണ്ടി  ഹജ്ജ് യാത്രക്കാർക്കായി വലിയ വിമാനങ്ങൾക്ക് കോഴിക്കോട്  അനുമതി നൽകണമെന്നും കേന്ദ്ര വ്യോമയാന  മന്ത്രാലയത്തോടും മന്ത്രി അഭ്യർത്ഥിച്ചു.

ഹാജിമാർക്ക് ഇപ്രാവശ്യം വിതരണം ചെയ്ത സ്മാർട്ട് വാച്ച് വളരെ നിലവാരം കുറഞ്ഞതും,   ഉപയോഗശൂന്യവുമാണ്. അതിനാൽ  ഹാജിമാരിൽ നിന്ന് ഇതിനായി ഈടാക്കിയ പണം തിരികെ നൽകാൻ സംവിധാനം ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.  

ഭക്ഷണകാര്യത്തിൽ ഹാജിമാർ ഒരു പരിധിവരെ തൃപ്തരാണെങ്കിലും സ്ത്രീകൾ മാത്രം അടങ്ങിയ ഗ്രൂപ്പിലെ ഹാജിമാർ ഉൾപ്പെടെ പലർക്കും പ്രയാസം നേരിട്ടിട്ടുണ്ട്. തുടർന്നുള്ള വർഷങ്ങളിൽ ഈ കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തി ഹാജിമാർക്ക് സൗകര്യപ്രദമായ രീതിയിൽ ഭക്ഷണത്തിനുള്ള സംവിധാനം ഒരുക്കണമെന്നും, കേരള ഭക്ഷണം വിതരണം ചെയ്യാൻ വേണ്ടുന്ന സംവിധാനം ഒരുക്കാൻ കേരള ഹജ്ജ് കമ്മിറ്റിക്ക് അനുമതി നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ആരോഗ്യ കാര്യം ഹജ്ജിൽ അനിവാര്യ ഘടകമാണെന്നും അതുകൊണ്ടുതന്നെ ഇത് സംബന്ധമായ മെഡിക്കൽ പരിശോധനകളും ഒഴിവാക്കാൻ പറ്റാത്തതാണ്. എങ്കിലും,  രണ്ടു ഘട്ടങ്ങളിലായി സർക്കാർ ആശുപത്രികളിൽ നിന്ന് ഒരേ കാര്യത്തിൽ മെഡിക്കൽ പരിശോധനകൾ നടത്തുന്നത് പല ഹാജിമാർക്കും പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ കാര്യത്തിൽ തുടക്കത്തിൽ  ഒരു സത്യവാങ്‌മൂലം വാങ്ങുകയും പിന്നീട് കുത്തിവെപ്പിനൊപ്പം വിശദമായ പരിശോധന നടത്തി സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന സംവിധാനം ഉണ്ടാക്കുകയും ചെയ്താൽ അത് ഹാജിമാർക്ക് വളരെയേറെ ഉപകാരപ്രദമാകും ഈ കാര്യം  പരിഗണിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു .
 
പുതിയ യുഗത്തിൽ ഇൻഫർമേഷൻ ടെക്നോളജി ഉപയോഗപ്പെടുത്തി ഹാജിമാർക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാൻ ശ്രമിച്ച കേന്ദ്ര മന്ത്രാലയത്തോടും കേന്ദ്ര ഹജ്ജ് കമ്മിറ്റി യോടും മന്ത്രി നന്ദി അറിയിച്ചു .

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img