
ന്യൂയോർക്ക്:മധ്യപൂർവ്വേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ആഗോള എൽ.എൻ.ജി വിപണിയെ 2026-27 കാലയളവിലും സമ്മർദ്ദത്തിലാക്കുമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (IEA). ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളും ആഗോള വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുന്നതാണ് ഇതിന് പ്രധാന കാരണം.
ഊർജ്ജ കയറ്റുമതിയുടെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ വിതരണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള എൽ.എൻ.ജി വരവിനെയാണ് പ്രതികൂലമായി ബാധിക്കുന്നത്.2026 നും 2030 നും ഇടയിൽ ആഗോള എൽ.എൻ.ജി വിപണിയിൽ ഏകദേശം 120 ബില്യൺ ക്യൂബിക് മീറ്റർ വാതകത്തിന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ട്.പുതിയ എൽ.എൻ.ജി പദ്ധതികളുടെ നിർമ്മാണം പൂർത്തിയാകാൻ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും കാലതാമസം നേരിടും. ഇത് വിപണിയിലെ ലഭ്യത കുറയ്ക്കും.വിപണിയിലെ ഈ മുറുക്കം വിലക്കയറ്റത്തിനും അസ്ഥിരതയ്ക്കും കാരണമാകും. ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന ഏഷ്യൻ രാജ്യങ്ങളെയാകും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക.റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് പിന്നാലെ ഊർജ്ജ തന്ത്രങ്ങളിൽ മാറ്റം വരുത്തിയ യൂറോപ്പ് ഇപ്പോഴും വിപണിയിലെ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടു വരികയാണ്.ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി എൽ.എൻ.ജി ഉൽപ്പാദനം, ഗതാഗതം, സംഭരണം എന്നീ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്തണമെന്ന് IEA ശുപാർശ ചെയ്തു. ഇറക്കുമതി രാജ്യങ്ങൾ ദീർഘകാല കരാറുകളിൽ വൈവിധ്യം കൊണ്ടുവരണമെന്നും കൂടുതൽ വിതരണക്കാരെ കണ്ടെത്തണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
ഉയർന്ന വിലയും കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം യൂറോപ്പിലടക്കം ഗ്യാസ് ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും, വിപണിയിലെ സന്തുലിതാവസ്ഥ തിരികെ കൊണ്ടുവരാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള തന്ത്രങ്ങൾ അനിവാര്യമാണെന്ന് IEA മുന്നറിയിപ്പ് നൽകി.










