
കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. ഹർജിക്കാരുടെയും കെഎസ്ആർടിസിയുടെയും വാദം കേട്ടശേഷം അന്തിമ തീരുമാനമെടുക്കണമെന്നാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോടുകൂടിയ രണ്ട് ദിവസത്തെ ആർത്തവ അവധി അനുവദിക്കണമെന്ന ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
കെഎസ്ആർടിസി കണ്ടക്ടർമാരായ എസ്.എസ്. ആശ, എസ്. ശ്രീന, എം. സജല എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതി നിർണായക നിർദേശം നൽകിയത്. വനിതാ ജീവനക്കാർക്കായി യോജിച്ച രീതിയിലുള്ള ആർത്തവ അവധി നയം രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
കെഎസ്ആർടിസിയിൽ നിലവിൽ ഏകദേശം 3,000 വനിതാ ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നും ഇവരുടെ ആരോഗ്യപരമായ ആവശ്യങ്ങൾ പരിഗണിച്ച് പ്രത്യേക അവധി നയം നടപ്പാക്കേണ്ടതുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, കർണാടക സർക്കാർ വനിതാ ജീവനക്കാർക്ക് പ്രതിമാസം ഒരു ദിവസത്തെ ആർത്തവ അവധി അനുവദിച്ചിട്ടുള്ള മാതൃകയും ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് വിഷയത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയത്.










