
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവതിയെ കടന്നുപിടിച്ച ജീവനക്കാരൻ അറസ്റ്റിൽ. ഓർത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാർ (54) ആണ് അറസ്റ്റിലായത്. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെ കടന്നുപിടിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി 7.30ന് ആയിരുന്നു സംഭവം. ഐസിയു ജീവനക്കാരനായ ഇയാൾ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനു മുൻപായിരുന്നു അതിക്രമം. ചെറിയ മയക്കത്തിലായിരുന്നു യുവതി. ഐസിയുവിൽ ആരുമുണ്ടായിരുന്നില്ല. രാത്രി ബന്ധുക്കൾ കാണാൻ എത്തിയപ്പോഴാണ് യുവതി കരഞ്ഞു കൊണ്ടു സംഭവം വിശദീകരിച്ചത്. ബന്ധുക്കൾ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരെ വിവരം അറിയിക്കുകയായിരുന്നു.
ദിൽകുമാർ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ആർഎംഒ സൂപ്രണ്ടിനു നൽകി. ദിൽകുമാറിനെ സൂപ്രണ്ടിന്റെ നിർദേശപ്രകാരം വിളിച്ചു വരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ദിൽകുമാറിനെ ആശുപത്രി സൂപ്രണ്ട് ഡോ.ബി.എസ്.സുനിൽകുമാർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.








