
ആലപ്പുഴ: സംസ്ഥാന എക്സൈസ് വകുപ്പിന്റെ പ്രത്യേക ലഹരിവിരുദ്ധ പരിശോധനാ പദ്ധതിയായ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നടത്തിയ വ്യാപക പരിശോധനകളിൽ എം.ഡി.എം.എയും കഞ്ചാവും പിടികൂടി 3 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 5 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ വി യ്ക്ക് ലഭിച്ച രഹസ്യ വിവര പ്രകാരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടോണി ടി. എസ്.യുടെ നേതൃത്വത്തിൽ കരുവാറ്റ എസ്.എൻ. കടവ് പ്രദേശത്ത് നടത്തിയ പരിശോധനയിൽ 3.9 ഗ്രാം എം.ഡി.എം.എ കൈവശം വച്ചിരുന്ന കരുവാറ്റ വില്ലേജ്, കരുവാറ്റ വടക്കുമുറി, പാലത്തറ വടക്കതിൽ വീട്ടിൽ പുരുഷന്റെ മകൻ സുധീഷ് (35) എന്നയാളെ അറസ്റ്റ് ചെയ്തു. കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയാണ് ഇയാളെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പരിശോധനാ സംഘത്തിൽ ., പ്രിവന്റീവ് ഓഫീസർമാരായ ടോണി, സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയകൃഷ്ണൻ, മഹേഷ്, അതുൽ എന്നിവർ പങ്കെടുത്തു.
അതേ ദിവസം ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കായംകുളം മേഖലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ കഞ്ചാവ് കൈവശം വച്ചിരുന്ന നാല് യുവാക്കളെ അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ജില്ലയിൽ ലഹരിവസ്തുക്കളുടെ കടത്ത്, വിതരണം, കൈവശംവെക്കൽ എന്നിവയ്ക്കെതിരെ ശക്തമായ പരിശോധനകളും നിയമനടപടികളും തുടരുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം നിർണായകമാണെന്നും, ലഹരിയുമായി ബന്ധപ്പെട്ട സംശയാസ്പദമായ വിവരങ്ങൾ എക്സൈസ് വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.










