
എംബിബിഎസ് വിദ്യാർത്ഥിനിയെ സഹപാഠികൾ കൂട്ടബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ സങ്ക്‌ലിയിലാണ് സംഭവം. കർണാടക സ്വദേശിനിയായ മൂന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയെയാണ് സഹപാഠികൾ ബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മെയ് 18-നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി സിനിമയ്ക്ക് പോകാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോയ പ്രതികൾ, ഫ്‌ളാറ്റിലെത്തിച്ച് പാനീയത്തിൽ മയക്കുമരുന്ന് കലർത്തിനൽകിയശേഷം കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് പരാതി. അറസ്റ്റിലായവരിൽ രണ്ടുപേർ പീഡനത്തിനിരയായ വിദ്യാർത്ഥിനിയുടെ സഹപാഠികളാണ്. പൂണെ, സോളാപുർ സ്വദേശികളാണ് ഇവർ. മൂന്നാംപ്രതി ഇവരുടെ സുഹൃത്തായ സങ്ക്‌ലി സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു.
സംഭവദിവസം രാത്രി സിനിമയ്ക്ക് പോകാമെന്ന് വിദ്യാർത്ഥിനി സഹപാഠികളോട് സമ്മതിച്ചിരുന്നു. ഇതനുസരിച്ച് പത്തുമണിയോടെ ഇവർ സിനിമാ തീയേറ്ററിലേക്ക് തിരിച്ചു. എന്നാൽ, തീയേറ്ററിൽ പോകുന്നതിന് മുൻപ് പ്രതികൾ പെൺകുട്ടിയുമായി ഇവരുടെ ഫ്‌ളാറ്റിലേക്ക് പോയി. തുടർന്ന് മദ്യലഹരിയിലായിരുന്ന പ്രതികൾ പെൺകുട്ടിയെ ബോധരഹിതയാക്കിയശേഷം ബലാത്സംഗംചെയ്യുകയായിരുന്നു.
സംഭവം ആരോടും പറയരുതെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പുറത്തുപറഞ്ഞാൽ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ, വിദ്യാർത്ഥിനി മാതാപിതാക്കളോട് പീഡനവിവരം വെളിപ്പെടുത്തി. തുടർന്ന് മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്.
കേസിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയശേഷം മെയ് 27 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.











