
ന്യൂജേഴ്‌സിയിൽ നടന്ന ഗ്രൂപ്പ് ഐ പോരാട്ടത്തിൽ സെനഗലിനെ 3-1ന് കീഴടക്കി ഫ്രാൻസ്.. ആദ്യ പകുതിയിൽ കടുത്ത വെല്ലുവിളി നേരിട്ടെങ്കിലും, രണ്ടാം പകുതിയിലെ മികവുറ്റ പ്രകടനമാണ് നിലവിലെ റണ്ണറപ്പുകളെ വിജയത്തിലേക്ക് നയിച്ചത്. കിലിയൻ എംബാപ്പെ ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ ബ്രാഡ്ലി ബാർക്കോളയും ഫ്രാൻസിന്റെ വിജയത്തിൽ പങ്കാളിയായി.
മത്സരത്തിന്റെ ആദ്യ 45 മിനിറ്റിൽ സെനഗലായിരുന്നു കൂടുതൽ സംഘടിത ടീം. ഫ്രഞ്ച് ആക്രമണനിരയെ കൃത്യമായി പൂട്ടിയ സെനഗൽ എംബാപ്പെയ്ക്കും ഒസ്മാൻ ഡെംബെലെയ്ക്കും സ്വതന്ത്രമായി കളിക്കാൻ അവസരം നൽകിയില്ല. നിക്കോളാസ് ജാക്സനും ഇസ്മയില സാറും ലഭിച്ച അവസരങ്ങൾ മുതലാക്കിയിരുന്നെങ്കിൽ സെനഗൽ ഇടവേളയ്ക്ക് മുൻപ് തന്നെ ലീഡ് നേടാനാകുമായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. മൈക്കൽ ഒലിസെയുടെ നേതൃത്വത്തിൽ ആക്രമണങ്ങൾ ശക്തമാക്കിയ ഫ്രഞ്ച് സംഘം സെനഗൽ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. അതിന്റെ ഫലം 66-ാം മിനിറ്റിൽ ലഭിച്ചു. ഒലിസെയുടെ മനോഹര പാസിൽ നിന്ന് എംബാപ്പെ ഗോൾ കണ്ടെത്തി ഫ്രാൻസിനെ മുന്നിലെത്തിച്ചു.
ഗോൾ നേടിയതോടെ ആത്മവിശ്വാസം വർധിച്ച ഫ്രാൻസ് ആക്രമണം തുടർന്നു. 82-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബ്രാഡ്ലി ബാർക്കോള രണ്ടാം ഗോൾ നേടി ലീഡ് വർധിപ്പിച്ചു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ ഇബ്രാഹിം എംബായെ സെനഗലിനായി ഒരു ഗോൾ മടക്കിയെങ്കിലും, തൊട്ടുപിന്നാലെ എംബാപ്പെ നേടിയ അത്യുജ്ജ്വല ലോങ് റേഞ്ച് ഗോൾ ഫ്രാൻസിന്റെ ജയം ഉറപ്പിച്ചു.
ആദ്യ പകുതിയിൽ സെനഗൽ ഉയർത്തിയ ശക്തമായ പ്രതിരോധം മറികടക്കാൻ ബുദ്ധിമുട്ടിയ ഫ്രാൻസ്, രണ്ടാം പകുതിയിൽ കളിയുടെ ഗതി പൂർണമായി മാറ്റുകയായിരുന്നു. എംബാപ്പെയുടെയും ഒലിസെയുടെയും മികവിൽ ലോകകപ്പ് കിരീട സ്വപ്നങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന വിജയമാണ് ഫ്രഞ്ച് ടീം സ്വന്തമാക്കിയത്.










