
വിവാഹിതയായ സ്ത്രീ അശ്ലീല വീഡിയോ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണല്ലെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിലെ കരൂർ സ്വദേശിയായ യുവാവിന്റെ വിവാഹമോചന ഹർജി തള്ളിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹിതനായ പുരുഷന് പോൺവീഡിയോകൾ കാണുകയും സ്വയംഭോഗം ചെയ്യുകയുമാകാമെങ്കിൽ സ്ത്രീയ്ക്കുമാകാം എന്നായിരുന്നു കോടതിയുടെ നിലപാട്. ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥൻ, ആർ പൂർണിമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് യുവാവിന്റെ ഹർജി തള്ളിയുള്ള നിർണായക വിധി.
ഭാര്യ പണം ധൂർത്ത് അടിക്കുകയാണെന്നും അശ്ലീല ചിത്രങ്ങൾക്ക് അടിമയും സ്വയം ഭോഗം ചെയ്യാറുണ്ടെന്നും ആരോപിച്ചായിരുന്നു യുവാവ് വിവാഹ മോചനം ആവശ്യപ്പെട്ടത്. ഭർത്താവ് ഭാര്യയുടെ ക്രൂരതകൾ കാരണം തനിക്ക് വിവാഹമോചനം അനുവദിക്കണമെന്നായിരുന്നു ഇയാൾ ഹർജിയിൽ പറഞ്ഞിരുന്നത്. ദീർഘനേരം ഫോണിൽ സംസാരിച്ചിരിക്കുന്ന ഭാര്യ വീട്ടുജോലികൾ ചെയ്യാറില്ല. മാത്രമല്ല, തൻറെ അച്ഛനമ്മമാരോട് വളരെ മോശമായാണ് പെരുമാറാറുള്ളതെന്നും യുവാവ് ഹർജിയിൽ ആരോപിച്ചിരുന്നു,
എന്നാൽ, യുവാവിൻറെ പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ ഭാര്യയുടെ ക്രൂരത തെളിയിക്കുന്നില്ലെന്നായിരുന്നു അപ്പീൽ പരിഗണിച്ച ഹൈക്കോടതിയുടെ നിരീക്ഷണം. അശ്ലീല വീഡിയോകൾ കാണുന്നതും സ്വയം ഭോഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, വിവാഹ ശേഷവും ഒരു സ്ത്രീ വിവാഹത്തിന് പുറത്ത് ലൈംഗിക ബന്ധം തുടരുകയാണെങ്കിൽ അത് വിവാഹമോചനത്തിന് കാരണമാകും. പക്ഷേ, സ്വയംഭോഗം ചെയ്യുന്നത് ഭർത്താവിനോടുള്ള ക്രൂരതയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.











