
വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിലായി. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അറുപതുകാരനായ അബൂബക്കറിനെ തമിഴ്നാട് പൊലീസിന്റെ ഭീകരവിരുദ്ധ സേന പിടികൂടിയത്. ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരനായ ഇയാൾ 1995 മുതൽ ഒളിവിൽ കഴിയുകയായിരുന്നു. തമിഴ്നാട്ടിലെ നാഗൂർ സ്വദേശിയാണ്. 1999 മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഹമ്മദ് അലിയെയും തമിഴ്നാട് പൊലീസ് പിടികൂടിയിട്ടുണ്ട്.
നിരോധിത സംഘടനയായ അൽ-ഉമ അടക്കമുള്ള സംഘടനകളിലേക്ക് റിക്രൂട്ട്മെൻ്റ് നടത്തിയ കേസിൽ പ്രതിയാണ് അബൂബക്കർ സിദ്ദിഖ്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി ഒട്ടേറെ സ്ഫോടന കേസുകളിൽ പ്രതിയാണ് ഇയാൾ. 1999ലെ ബെംഗളൂരു സ്‌ഫോടനം, 2011ൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിയുടെ രഥയാത്രയെ ലക്ഷ്യമിട്ട് മധുരയിലുണ്ടായ പൈപ്പ് ബോംബ് സ്ഫോടനം, 1991ലെ ചെന്നൈ ഹിന്ദു മുന്നണി ഓഫിസ് സ്‌ഫോടനം തുടങ്ങിയ കേസുകളിൽ പ്രതിയാണ്. നാഗൂരിലുണ്ടായ പാഴ്സൽ ബോംബ് സ്ഫോടനം, 1997ൽ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ അടക്കം ഏഴ് സ്ഥലങ്ങളിലുണ്ടായ സ്ഫോടനം, ചെന്നൈ എഗ്മൂർ പൊലീസ് കമ്മിഷണർ ഓഫിസ് സ്ഫോടനം, 2012ലെ വെല്ലൂർ അരവിന്ദ് റെഡ്ഡി കൊലപാതകം, 2013ൽ ബെംഗളുരുവിലെ മല്ലേശ്വരം ബിജെപി ഓഫിസ് സ്ഫോടനം തുടങ്ങി നിരവധി ബോംബ് സ്ഫോടന കേസുകളുടെ സൂത്രധാരനുമാണ് ഇപ്പോൾ പിടിയിലായ അബൂബക്കർ സിദ്ദിഖ്.
അബൂബക്കറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയിൽ നിന്ന് അബൂബക്കർ സിദ്ദിഖ് പിടിയിലായത്. പിടിയിലായ രണ്ടു പേരെയും വൈകാതെ മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കും. അബൂബക്കറിനെ പിടികൂടാനായത് നിർണായക നേട്ടമാണെന്ന് എൻഐഎയും തമിഴ്നാട് പൊലീസും പറഞ്ഞു.











