
ഗാസ സിറ്റി: ഫലസ്തീൻ മണ്ണിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെ ഇരകളുടെ എണ്ണം ഭീതിദമായ നിലയിലേക്ക് ഉയരുന്നു. ഗസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ഒക്ടോബറിൽ ആരംഭിച്ച ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 72,551 ആയി. വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും ഗസയിൽ ആക്രമണങ്ങൾക്ക് ശമനമില്ലെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.കൊല്ലപ്പെട്ടവരിൽ 70 ശതമാനത്തിലധികവും നിരപരാധികളായ സ്ത്രീകളും കുട്ടികളുമാണ്. ആക്രമണങ്ങളിൽ ഇതുവരെ 1,72,274 പേർക്ക് പരിക്കേറ്റു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും, ഇസ്രായേൽ സേനയുടെ തുടർച്ചയായ ഷെല്ലാക്രമണം കാരണം പലയിടങ്ങളിലും രക്ഷാപ്രവർത്തനം അസാധ്യമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം നിരവധി പേർ കൊല്ലപ്പെടുകയും നിരവധി മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു.ഗസയ്ക്ക് പുറമെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഇസ്രായേൽ സൈന്യം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 23,000-ത്തോളം ഫലസ്തീനികളെ ഇസ്രായേൽ തടവിലാക്കിയതായി മനുഷ്യാവകാശ സംഘടനകൾ വെളിപ്പെടുത്തുന്നു.ഇതിൽ 700-ലധികം സ്ത്രീകളും 1,800-ഓളം കുട്ടികളും ഉൾപ്പെടുന്നു.
240-ലധികം മാധ്യമപ്രവർത്തകരെയും ഇസ്രായേൽ അറസ്റ്റ് ചെയ്തു, ഇതിൽ മർവാൻ ഹർസല്ല എന്ന മാധ്യമപ്രവർത്തകൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
പലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റിയുടെ കണക്കനുസരിച്ച്, തടവിലാക്കപ്പെട്ടവർ ക്രൂരമായ മർദ്ദനത്തിനും പീഡനങ്ങൾക്കും ഇരയാകുന്നുണ്ട്.ഗസയിലെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സ്പെയിൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു. ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുന്നില്ലെന്നും അതിനാൽ അവർക്ക് യൂറോപ്യൻ യൂണിയന്റെ പങ്കാളിയായി തുടരാൻ അർഹതയില്ലെന്നും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി.
അതേസമയം
ലെബനനിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും തെക്കൻ മേഖലയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഗസയിലേതിന് സമാനമായി ലെബനനിലും 'യെല്ലോ ലൈൻ' (Yellow Line) സ്ഥാപിച്ചിരിക്കുന്നത് സമാധാന ചർച്ചകളെ പ്രതിസന്ധിയിലാക്കുന്നു.










