
2027 ൽ നടക്കാൻ പോകുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലിയ സാധ്യതകൾ കൽപ്പിക്കപ്പെട്ടിരുന്ന നേതാവാണ് മരീൻ ലീ പെൻ.
ഫ്രഞ്ച് രാഷ്ട്രീയത്തിലെ വലതുതീവ്രവാദപക്ഷത്തിന്റെ മുഖമുദ്രയായ വ്യക്തിത്വമാണ് മരീൻ ലീ പെൻ (Marine Le Pen). ഒരു കാലത്ത് ഫ്രാൻസിനെ ഇളക്കിമറിച്ച വലത് യാഥാസ്ഥിതിക നേതാവായ ജീൻ ലൂയിസ് മരീൻ ലീ പെന്നിന്റെ മകളാണ് മരീൻ. ഫ്രാൻസിൽ മാത്രമല്ല യൂറോപ്പിലാകെ തീവ്രവാദ വലതുപക്ഷ രാഷ്ട്രീയത്തിന്റെ നെടുനായകത്വം വഹിക്കുന്ന നേതാവാണ് മരീൻ ലീ പെൻ. വരാൻ പോകുന്ന 2027 ലെ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ മരീൻ തയ്യാറെടുക്കുകയായിരുന്നു. എന്നാൽ ഇനിയൊരിക്കലും ഫ്രാൻസിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ എഴുന്ന് നിൽക്കാൻ കഴിയാത്തവിധത്തിൽ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ് മരീൻ ലീ പെന്നിന്. രാഷ്ട്രീയ ഫണ്ട് തിരിമറി ക്കേസിൽ നാലുവർഷത്തെ ജയിൽ ശിക്ഷയും, അഞ്ചുവർഷം പൊതുപദവിയിലിരിക്കാൻ അയോഗ്യതയും മരീന് വിധിച്ചിരിക്കുകയാണ് ഫ്രാൻസിലെ കോടതി.
ഫ്രാൻസിൽ വലിയ വേരോട്ടമുള്ള നാഷണൽ റാലി പാർട്ടിയുടെ നേതാവാണ് മരീൻ ലീ പെൻ. 2011 മുതൽ 2021 വരെ പാർട്ടിയുടെ ചോദ്യം ചെയ്യപ്പെടാത്ത അദ്ധ്യക്ഷയായിരുന്നു ഇവർ. യൂറോപ്പിലെതന്നെ ഏറ്റവും ശക്തമായ വലതുതീവ്രവാദപ്രസ്ഥാനമായി നാഷണൽ റാലി പാർട്ടിയെ വിലയിരുത്താം. അതിന്റെ നേതാവും, വരാൻ പോകുന്ന 2027 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലിയ സാധ്യതകൾ കൽപ്പിച്ച സ്ഥാനാർത്ഥിയുമായി വിളങ്ങുകയായിരുന്നു ലീ പെൻ. എന്നാൽ ആ ഗ്ലാമറെല്ലാം തല്ലിക്കെടുത്തിയ വിധിയാണ് ഫ്രഞ്ച് കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. യൂറോപ്യൻ എക്കണോമിക് കമ്മ്യൂണിറ്റിയുടെ(ഇ.ഇ.സി) യൂറോപ്യൻ പാർലമെന്റിൽ അംഗമായിരുന്ന വേളയിൽ(എം.ഇ.പി) തന്റെ നാഷണൽ റാലി പാർട്ടിക്ക് വ്യാജമായി യൂറോപ്യൻ പാർലമെന്റിന്റെ ഫണ്ടുകൾ സംഘടിപ്പിച്ചു എന്ന കുറ്റത്തിനാണ് മരീന് കോടതി ശിക്ഷ വിധിച്ചത്. ഇത്തരത്തിൽ നാൽപ്പത് ലക്ഷം യൂറോയുടെ തിരിമറികൾ കണ്ടെത്തിയതായി കോടതിക്ക് ബോധ്യപ്പെട്ടു. 2004 മുതൽ 2017 വരെ ഫ്രാൻസിൽ നിന്നുള്ള പാർലമെന്റ് മെമ്പറായിരുന്ന(എം.ഇ.പി) ലീ പെന്നിന് നാല് വർഷത്തെ തടവുശിക്ഷയും, അഞ്ചുവർഷം പൊതുപദവികളിലേക്ക് അയോഗ്യതയും ഒരു ലക്ഷം യൂറോ പിഴവുമാണ് കോടതി വിധിച്ചത്. ഇതിൽ തടവുശിക്ഷ അപ്പീൽ പൂർത്തിയാകുന്നതുവരെ താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.
2027 ൽ നടക്കാൻ പോകുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലിയ സാധ്യതകൾ കൽപ്പിക്കപ്പെട്ടിരുന്ന നേതാവാണ് മരീൻ ലീ പെൻ. യൂറോപ്പിലെ ഏറ്റവും ശക്തമായ രാഷ്ട്രമായി കണക്കാക്കുന്ന ഫ്രാൻസിൽ അങ്ങനെയെങ്ങാനും സംഭവിച്ചാൽ ഇന്ന് ട്രംപിന്റെ ആവരോഹണത്തിൽ ലോകത്ത് സൃഷ്ടിക്കപ്പെടുന്ന പ്രത്യാഘാതങ്ങളുടെ തനിയാവർത്തനം നടക്കുമെന്ന് ഉറപ്പ്. മുൻപ് മൂന്നുതവണ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാറ്റുരച്ചിരുന്നു മരീൻ. അപ്പോഴൊക്കെ അവർ തന്റെ നില ക്രമേണ മെച്ചപ്പെടുത്തുകയായിരുന്നു. 2012 ലെ ആദ്യ പോരാട്ടത്തിൽ മൊത്തം പോൾ ചെയ്ത വോട്ടിന്റെ 18 ശതമാനം നേടി ലീ പെൻ മൂന്നാമതെത്തി. രണ്ടാമത്തെ ഉദ്യമം 2017 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലായിരുന്നു. ഇപ്പോൾ രണ്ടാം തവണ പ്രസിഡന്റായി ഇരിക്കുന്ന ഇമ്മാനുവൽ മാക്രോണിനോട് ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടി 34 ശതമാനം വോട്ട് ലീ പെൻ സ്വന്തമാക്കി. 2022 ലെ തെരഞ്ഞെടുപ്പിൽ വീണ്ടും മാക്രോണുമായി കൊമ്പുകോർത്ത് പരാജയപ്പെടുമ്പോൾ ലീ പെൻ നേടിയത് 41.5 ശതമാനം വോട്ടായിരുന്നു. വിജയത്തോട് ഏകദേശം അടുത്ത പരാജയമായിരുന്നു അത്. 2027 ലെ തെരഞ്ഞെടുപ്പിൽ വിജയം കൊയ്യാമെന്നുള്ള പുറപ്പാടിൽ തന്നെയായിരുന്നു മരീൻ ലീ പെൻ.
ഇന്ന് യൂറോപ്പിൽ നിലനിൽക്കുന്ന ഏറ്റവും ശക്തമായ വലതുപക്ഷ തീവ്രവാദപ്രസ്ഥാനമാണ് നാഷണൽ റാലി പാർട്ടി. ഇത് സ്ഥാപിച്ചത് 1972 ൽ മരീന്റെ പിതാവ് ജിൻ ലൂയിസ് ലീ പെൻ ആണ്. നാഷണൽ ഫ്രണ്ട് എന്ന പേരിലായിരുന്നു തുടക്കം. പിന്നീടാണ് നാഷണൽ റാലി ആകുന്നത്. 1972 മുതൽ 2011 വരെ ലീ പെൻ തന്നെയായിരുന്നു നാഷണൽ ഫ്രണ്ടിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവ്. എന്നാൽ 2015 ൽ സ്വന്തം മകളായ മരീൻ പാർട്ടി പിടിച്ചെടുത്തപ്പോൾ ലീ പെന്നിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും പാർട്ടിയുടെ പേര് നാഷണൽ റാലി എന്നാക്കി മാറ്റുകയും ചെയ്തു. മരീൻ ലീ പെൻ പാർട്ടി പദവി ഏറ്റെടുത്തശേഷം അതിന്റെ വളർച്ച അത്ഭുതകരമായിരുന്നു. ഫ്രാൻസിലെ പ്രധാന പ്രതിപക്ഷമെന്ന നിലയിലേക്ക് നാഷണൽ റാലി പാർട്ടി ഇന്നെത്തി നിൽക്കുന്നു.
നാഷണൽ റാലി പാർട്ടിയുടെ ജനസമ്മതി വർദ്ധിക്കുമ്പോൾതന്നെ മരീൻ ലീ പെന്നിന്റെ വളർച്ചയും പാർട്ടിക്കൊപ്പമായി. പാരീസിലെ ഒരു മുനിസിപ്പാലിറ്റി കൗൺസിലറായി തുടങ്ങിയ മരീൻ യൂറോപ്യൻ പാർലമെന്റിലും ഫ്രഞ്ച് പാർലമെന്റിലും തുടരെത്തുടരെ മെമ്പറായി. മൂന്നുതവണ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച് നാഷണൽ റാലി പാർട്ടിയുടെ ജനസമ്മതി ഏതാണ്ട് നാൽപ്പത് ശതമാനത്തിന് മുകളിലെത്തിച്ചു. മരീന്റെ പിതാവ് ലീ പെൻ 1972 ൽ തന്റെ നാഷണൽ ഫ്രണ്ടുമായി പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഗോദയിലേക്കിറങ്ങുമ്പോൾ അന്ന് ലഭിച്ചത് മൊത്തം പോൾ ചെയ്ത വോട്ടിന്റെ വെറും ഒരു ശതമാനം മാത്രമായിരുന്നു. ഫ്രാൻസിന്റെ പഴയ കോളനികളിൽ നിന്നുള്ള കുടിയേറ്റം ക്രമാനുഗതമായി വളർന്ന് വികസിച്ചപ്പോൾ അതിന് എതിരായി ആന്റി ഇമിഗ്രേഷന് മുദ്രാവാക്യങ്ങളുയർത്തി ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയാണ് ലീ പെൻ തന്റെ പാർട്ടിയുടെ ഉയർച്ച സാധ്യമാക്കിയത്.
അൾജീരിയായിൽ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരായിരുന്നു ലീ പെന്നിന്റെ തുറുപ്പുചീട്ട്. സൗത്ത് ഫ്രാൻസിൽ നോർത്ത് ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റം ഒരു വലിയ സമൂഹത്തെ വളർത്തിയെടുത്തപ്പോൾ, 1984 ലെ യൂറോപ്യൻ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ നാഷണൽ ഫ്രണ്ട് ദേശീയമായി പത്ത് ശതമാനം വോട്ടിലേക്കെത്തി. അന്ന് യൂറോപ്യൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ലീപെൻ മുപ്പത് വർഷം തുടർച്ചയായി ആ പദവി വഹിച്ചു. യൂറോപ്യൻ പാർലമെന്റ് മെമ്പറായിരിക്കെത്തന്നെ യൂറോപ്യൻ യൂണിയനെതിരെ ലീ പെൻ നിരന്തര കലഹത്തിലായിരുന്നു. യൂറോപ്യൻ നാണയമായ യൂറോ ഫ്രാൻസിൽ നടപ്പിലാക്കിയപ്പോൾ അതിനെതിരെ വലിയ പ്രക്ഷോഭങ്ങൾ ഉയർത്തി. യൂറോ കറൻസി ഫ്രാൻസിന്റെ അഖണ്ഡതയെ അധിനിവേശപ്പെടുത്തി എന്നാണ് ലീ പെൻ പ്രതികരിച്ചത്.
1988 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ ജീൻ ലൂയിസ് മാരി ലീ പെൻ തന്റെ ജനസമ്മതി പതിനാല് ശതമാനമായും 1995 ൽ പതിനഞ്ച് ശതമാനമായും വർദ്ധിപ്പിച്ചു. 2002 ലെ തെരഞ്ഞെടുപ്പിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ജാക്ക് ഷീറാക്കിനെതിരെ ഫൈനൽ റൗണ്ടിൽ കടന്നപ്പോൾ ഫ്രഞ്ച് സമൂഹം കനത്ത ഷോക്കിൽ നിന്നുണർന്നു. അത്തവണ ലീ പെന്നിനെതിരെ സകല കക്ഷികളും ഷിറാക്കിനെ പിന്തുണച്ചപ്പോൾ 82 ശതമാനം വോട്ട് നേടിയാണ് ഷിറാക്ക് പ്രസിഡന്റായത്. ഫ്രാൻസിന്റെ ഇലക്ഷൻ ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു അത്.
2007 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പായപ്പോൾ ലീ പെന്നിന്റെ സുവർണ്ണകാലം കഴിഞ്ഞിരുന്നു. അന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥിയായിരുന്നു ലീ പെൻ. അത്തവണ തെരഞ്ഞെടുക്കപ്പെട്ടത് നിക്കോസ് സാർക്കോസിയായിരുന്നു. സർക്കോസിയെ അദ്ദേഹത്തിന്റെ ഗ്രീക്ക്, ഹംഗേറിയൻ ജൂതവംശ പാരമ്പര്യങ്ങളെ തെരഞ്ഞെടുപ്പിൽ വലിച്ചിഴച്ച് 'വിദേശി' എന്ന് മുദ്രകുത്തിയിട്ടും ലീ പെൻ പച്ചതൊട്ടില്ല. നാലാം സ്ഥാനത്തേയ്ക്കാണ് അന്ന് ലീ പെൻ വീണത്. അന്നത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഒറ്റ സീറ്റുപോലും നേടാൻ നാഷണൽ ഫ്രണ്ടിനായില്ല. കടുത്ത സാമ്പത്തിക തകർച്ചയും പാർട്ടി നേരിട്ടു. സ്വന്തം പാർട്ടിയുടെ പാരീസിലെ ഹെഡ് ക്വാർട്ടേഴ്സ് പോലും വിൽക്കാൻ ലീ പെൻ വിളംബരം നടത്തി. 2011 ൽ പാർട്ടി പ്രസിഡന്റ് പദവി ഒഴിയാൻ ലീ പെൻ നിർബന്ധിതനായി. ഈ വർഷം ജനുവരിയിൽ ലീ പെൻ ജീവിതത്തോട് വിടപറഞ്ഞു.
2011 ൽ പിതാവായ ലീ പെൻ അധികാരം വിട്ടൊഴിഞ്ഞതോടെ മരീൻ ലീ പെൻ നാഷണൽ ഫ്രണ്ട്രിന്റെ പ്രസിഡന്റാകുകയും പാർട്ടിയുടെ പേര് നാഷണൽ റാലി എന്നാക്കുകയും ചെയ്തു. പിതാവുമായി അകന്ന മരീൻ ജനസമ്മതി ആർജ്ജിക്കാൻ അച്ഛൻ വളർത്തിയെടുത്ത തീവ്രവാദ വംശീയ മുദ്രാവാക്യങ്ങളിൽ പുതിയ തിരുത്തലുകൾ വരുത്തി. 2015 ൽ ലീ പെന്നിന്റെ രാഷ്ട്രീയ വനവാസത്തിന്റെ അവസാനത്തെ ആണിയും അടിച്ച മകൾ മരീൻ അച്ഛനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഹിറ്റ്ലർ ജൂതൻമാരെ കൊന്നൊടുക്കിയ ഹോളോകോസ്റ്റ് യാഥാർത്ഥ്യമല്ല എന്ന ലീ പെന്നിന്റെ പരാമർശമാണ് സംഗതികൾ വഷളാക്കിയത്. നീണ്ട നിയമയുദ്ധങ്ങൾക്കൊടുവിൽ മരീൻ നാഷണൽ റാലിയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം വൻജനപിന്തുണ ആർജ്ജിച്ച് കൊണ്ടിരുന്ന മരീന്റെ രാഷ്ട്രീയ ജീവിതത്തിലെ ഇടിത്തീയാണ് ഇപ്പോൾ വന്ന കോടതിവിധി. അപ്പീലിൽ ഔദ്യോഗിക പദവികൾ വഹിക്കാനുള്ള വിലക്കും നാല് വർഷത്തെ തടവുശിക്ഷയും ഒഴിവാക്കിക്കിട്ടിയില്ലെങ്കിൽ മരീന്റെ രാഷ്ട്രീയഭാവി ഇരുളടഞ്ഞതാകും. 2027 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് തന്നെ ഇത് സാധ്യമാക്കിക്കിട്ടണം. അല്ലാതെ വന്നാൽ മരീൻ ലീ പെന്നും, നാഷണൽ റാലി പാർട്ടിയും കടുത്ത പ്രതിസന്ധിയിലേക്കായിരിക്കും ചെന്നുവീഴുക.