
മുൻകേന്ദ്രമന്ത്രി മുരസൊലി മാരന്റെ മക്കളായ സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരനും സഹോദരനും മുൻകേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരനും തമ്മിലുള്ള സ്വത്ത് തർക്കം അവസാനിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഇടപെടലിനെ തുടർന്നാണ് കലാനിധി മാരനും ദയാനിധി മാരനും തമ്മിൽ ഒത്തുതീർപ്പിലെത്തിയത്. എം കെ സ്റ്റാലിന്റെ പിതാവ് മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ സഹോദരി ഷൺമുഖ സുന്ദരാമ്മാളുടെ മകനാണ് മുരസൊലി മാരൻ.
ഒത്തുതീർപ്പ് വ്യവസ്ഥ അനുസരിച്ച് 800 കോടി രൂപ കലാനിധി മാരൻ ദയാനിധി മാരന് നൽകി. ഇതിനൊപ്പം ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ട പോർട്ട് ക്ലബ് പ്രദേശത്ത് ഒരേക്കർ ഭൂമിയും ദയാനിധി മാരന് നൽകിയിട്ടുണ്ട്. ഏകദേശം നൂറു കോടി മൂല്യം വരുന്നതാണ് ഈ ഭൂമി. സ്റ്റാലിന്റെ ഇടപെടലിനെ തുടർന്നാണ് രണ്ടു സഹോദരന്മാരും ഒത്തുതീർപ്പിന് തയ്യാറായത്.
ജൂൺ പത്തിനാണ് ദയാനിധി മാരൻ വക്കീൽ നോട്ടീസയച്ചത്. സൺ ടിവി ഗ്രൂപ്പിന്റെ ആയിരക്കണക്കിന് കോടിരൂപ വിലമതിക്കുന്ന ലക്ഷക്കണക്കിന് ഓഹരികൾ നിയമങ്ങൾ ലംഘിച്ച് കലാനിധി മാരൻ തട്ടിയെടുത്തെന്നായിരുന്നു ആരോപണം. തർക്കം പരിഹരിച്ച സാഹചര്യത്തിൽ കലാനിധിക്കെതിരേ നൽകിയ വക്കീൽ നോട്ടീസ് ദയാനിധി മാരൻ ഉടൻ പിൻവലിച്ചേക്കുമെന്നാണ് റിപ്പോർട്ട്.











