
വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെനേതൃത്വത്തിൽ വിശ്വാസികൾ എറണാകുളം ഹൈ കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സമരം അഡ്വ. മത്തായി മുതിരേന്തി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുന്നു. ജോർജ് പുല്ലാട്ട്, അഡ്വ. പോളച്ച ൻ പുതുപ്പാറ, ജോസി ജയിംസ്, ക്യാപ്റ്റൻ ടോം ജോസഫ് എന്നിവർ സമീപം.
കൊച്ചി: സഭയുടെ അംഗീകൃത കുർബാന എറണാകുളത്ത് നടപ്പിലാക്കുന്നതിന് വിലങ്ങുതടിയായി നിൽക്കുകയും സഭാ സ്നേഹികളെ കള്ളക്കേസുകളിൽ കുടുക്കി സഭാവിരുദ്ധരെ സംരക്ഷിക്കുന്ന ജോസഫ് പാംപ്ലാനി മെത്രാന് സഭയിലെ ഒരു പദവിയിലും തുടരാൻ യോഗ്യതയില്ലെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ചെയർമാൻ അഡ്വ. മത്തായി മുതിരേന്തി പറഞ്ഞു. വിശ്വാസികളെ കേൾക്കാൻ പെർമനൻ്റ് സിനഡ് മെത്രാന്മാർ തയ്യാറാകുക, സഭ നിയമങ്ങളുടെ ലംഘനങ്ങൾ നടത്തുന്ന മാർ പാംപ്ലാനിയെ സഭയുടെ പദവികളിൽ നിന്ന് പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ എറണാകുളം വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിമതരായ വൈദികർക്കും അൽമായർക്കും സ്ഥാനമാനങ്ങൾ നൽകി സംരക്ഷിക്കുന്ന സിനഡ് സെക്രട്ടറിയും, തലശ്ശേരി ആർച്ച് ബിഷപ്പും, എറണാകുളത്തെ മെത്രാപ്പോലീത്തൽ വികാരിയുമായ പാംപ്ലാനി സഭയിലെ തന്റെ അമിതാധികാരങ്ങൾ ഉപയോഗിച്ച് നിയമലംഘനങ്ങൾ നടത്തുകയാണ്. പാംപ്ലാനിയെ പോലൊരു സഭാവിരുദ്ധനായ മെത്രാനെ അതിരൂപതയുടെ ചുമതല ഏൽപ്പിച്ച സിനഡ് മെത്രാന്മാർക്ക് വിശ്വാസികളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും മത്തായി മുതിരേന്തി പറഞ്ഞു. അഡ്വ. പോളച്ചൻ പുതുപ്പാറ മുഖ്യപ്രഭാഷണം നടത്തി. ജോസി ജെയിംസ്, ജോർജ് പുല്ലാട്ട്, ക്യാപ്റ്റൻ ടോം ജോസഫ്, ജൂലി അലക്സ് എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google









