
കൊച്ചി:കേരള രാഷ്ട്രീയത്തിൽ വീണ്ടും ഒരു എം.എൽ.എയുടെ അയോഗ്യത ചർച്ചയാകുന്നു. മുംബൈ കോടതിയിലെ ചെക്ക് കേസ് ശിക്ഷയെത്തുടർന്ന് പാലാ എം.എൽ.എ മാണി സി. കാപ്പനെതിരെ കേരള ഹൈക്കോടതി നോട്ടീസ് അയച്ചതോടെയാണ് വിഷയം സജീവമായിരിക്കുന്നത്. ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം തുടരുന്നതിനെ ചോദ്യം ചെയ്ത് ബിസിനസുകാരനായ ദിനേഷ് മേനോൻ സമർപ്പിച്ച ഹർജിയാണ് ഇപ്പോൾ കോടതിയുടെ പരിഗണനയിലുള്ളത്.
സംഭവങ്ങളുടെ പശ്ചാത്തലം
മുംബൈ ബോറിവ്ലി അഡീഷണൽ മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് മാണി സി. കാപ്പനെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നാല് വ്യത്യസ്ത ചെക്ക് കേസ്സുകളിലായി മൊത്തം മൂന്നര വർഷം തടവും 5.3 കോടി രൂപ നഷ്ടപരിഹാരവുമാണ് കോടതി വിധിച്ചത്.
ശിക്ഷാവിധിയുണ്ടായെങ്കിലും ഇതിനെതിരെ അപ്പീൽ നൽകിയതും സെൻ്റൻസ് സസ്പെൻഡ് ചെയ്തതുമാണ് കാപ്പന്റെ നിയമപരമായ പ്രതിരോധം. എന്നാൽ, ശിക്ഷാവിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ കേസിന്റെ നിയമവശങ്ങൾ എന്താണെന്നതാണ് ഇപ്പോൾ ഹൈക്കോടതി പരിശോധിക്കുന്നത്. ശിക്ഷ മാത്രമായി സസ്പെൻഡ് ചെയ്താൽ ജനപ്രതിനിധിയായുള്ള അയോഗ്യത തുടരുമോ എന്ന നിർണ്ണായക ചോദ്യമാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉന്നയിച്ചിരിക്കുന്നത്.
രാഷ്ട്രീയ സമ്മർദ്ദവും നിയമപോരാട്ടവും
നേരത്തെ തന്നെ ദിനേഷ് മേനോൻ സ്പീക്കറെ സമീപ്പിച്ച് മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികൾ വൈകുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്പീക്കർക്കും തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സ്പെഷ്യൽ മെസ്സഞ്ചർ വഴി മാണി സി. കാപ്പനും നോട്ടീസ് എത്തിക്കാൻ ഉത്തരവിട്ടിരിക്കുന്ന കേസ് സെപ്റ്റംബർ 22-ലേക്ക് മാറ്റിയതോടെ പാലാ എം.എൽ.എയുടെ രാഷ്ട്രീയ ഭാവി അടുത്ത ദിവസങ്ങളിൽ കൂടുതൽ നിർണ്ണായകമാകും.










