10:17pm 12 August 2026
NEWS
മണപ്പുറം ഫിനാന്‍സിന്റെ ഒന്നാം പാദത്തിലെ മൊത്തം അറ്റാദായം 341.40 ശതമാനം വളര്‍ന്ന് 585 കോടി രൂപയിലെത്തി കമ്പനിയുടെ മൊത്തം ആസ്തികളില്‍ 57.20 ശതമാനം വളര്‍ച്ച
12/08/2026  06:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മണപ്പുറം ഫിനാന്‍സിന്റെ ഒന്നാം പാദത്തിലെ മൊത്തം അറ്റാദായം 341.40 ശതമാനം വളര്‍ന്ന് 585 കോടി രൂപയിലെത്തി കമ്പനിയുടെ മൊത്തം ആസ്തികളില്‍ 57.20 ശതമാനം വളര്‍ച്ച

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ (Q1 FY 27)  കണക്കുകള്‍ പുറത്തുവന്നു. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള സംയുക്ത ലാഭം വര്‍ഷാടിസ്ഥാനത്തില്‍ 341.40 ശതമാനം വളര്‍ന്ന് 585 കോടി രൂപയിലെത്തി. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 57.20 ശതമാനം വളര്‍ന്ന് 69,635 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ അറ്റാദായം 132 കോടി രൂപയായിരുന്നു-.ജൂണ്‍ പാദത്തില്‍ കമ്പനിയുടെ സ്വര്‍ണപണയ ആസ്തികളില്‍ വര്‍ഷാടിസ്ഥാനത്തില്‍ 97.9 ശതമാനം വളര്‍ച്ചയുണ്ടായി. ഇത് മൊത്തത്തില്‍ 57,006 കോടി രൂപയിലെത്തി നില്‍ക്കുന്നു. സ്വര്‍ണവായ്പകള്‍ ഒഴികെയുള്ള ആസ്തികള്‍ കമ്പനിയുടെ മൊത്തം ആസ്തികളുടെ 18.14 ശതമാനം വരും. ജൂണ്‍ പാദത്തില്‍ ആശീര്‍വാദ് മൈക്രോ ഫിനാന്‍സിന്റെ ലാഭം 21 കോടി രൂപയാണ്. മണപ്പുറം ഫിനാന്‍സിന്റെ മൊത്തം പ്രവര്‍ത്തന വരുമാനം വര്‍ഷാടിസ്ഥാനത്തില്‍ 34.1 ശതമാനം വളര്‍ന്ന് 3,033 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍(Q1FY26) ഇത് 2,262 കോടി രൂപയായിരുന്നു.
കമ്പനിയുടെ അറ്റ പലിശ വരുമാനം (Net interest income) ജൂണ്‍ പാദത്തില്‍ 1,759 കോടി രൂപയാണ്. ഈയിനത്തില്‍ 25 ശതമാനം വളര്‍ച്ച വര്‍ഷാടിസ്ഥാനത്തില്‍ കാണിക്കുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,407 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ബ്രാഞ്ചുകളുടെ എണ്ണം ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് 5,328 ആയി.നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ മണപ്പുറം ഫിനാന്‍സിന്റെ വായ്പാ വളര്‍ച്ച മികച്ചതായിരുന്നു. കമ്പനിയുടെ ആസ്തികളുടെ ഗുണനിലവാരവും വളരെ മെച്ചപ്പെട്ടിട്ടുണ്ട്. ജൂണ്‍ പാദത്തില്‍ ആശീര്‍വാദ് മൈക്രോ ഫിനാന്‍സ് ലാഭത്തിലേക്ക് മടങ്ങിയെത്തിയത് കമ്പനിയുടെ മൊത്തത്തിലുള്ള ലാഭക്ഷമതയെ ഏറെ സഹായിച്ചു. രാജ്യത്തെ മൊത്തം ബാങ്ക് വായ്പാ വളര്‍ച്ചയില്‍ സ്വര്‍ണപ്പണയ വായ്പകള്‍ ഒരു നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. മിതമായ നിരക്കിലുള്ള ഫണ്ടുകളുടെ ലഭ്യത വിപണിയില്‍ ഒരു വെല്ലുവിളിയായി തുടരുമ്പോഴും മണപ്പുറം ഫിനാന്‍സിന് മികച്ച നിലയില്‍ വളരാന്‍ കഴിഞ്ഞുവെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. വരും പാദങ്ങളിലും ഈ നേട്ടം നിലനിര്‍ത്തിക്കൊണ്ടു പോകുവാന്‍ കമ്പനിക്ക് കഴിയുമെന്ന് മണപ്പുറം ഫിനാന്‍സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ പറഞ്ഞു.
ഇക്കാലയളവില്‍ സ്വര്‍ണവിലയിലുണ്ടായ ചാഞ്ചാട്ടങ്ങള്‍ വലിയ വെല്ലുവിളിയായി. അത് മൊത്തിലുള്ള ബിസിനസ് സാഹചര്യങ്ങളെയും ബാധിച്ചു. മണപ്പുറം ഫിനാന്‍സിന്റെ പ്രവര്‍ത്തന മികവ്, ചെലവ് ചുരുക്കല്‍, ഡിജിറ്റല്‍ മേഖലയിലേക്കുള്ള പരിവര്‍ത്തനം, പുതിയ വിപണികളുടെ കണ്ടെത്തല്‍ എന്നിവ മികവോടെ പ്രവര്‍ത്തിക്കാന്‍ കമ്പനിയെ പ്രാപ്തമാക്കി. കമ്പനിയുടെ പ്രധാന ബിസിനസിന് പുറമെ ആശീര്‍വാദ് മൈക്രോ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളും ധനപരമായി നല്ല നിലയിലാണ്. സമീപ-മധ്യകാലയളവില്‍ അവയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img