
തിരുവനന്തപുരം: ഭാര്യയെയും ഭാര്യയുടെ കുടുംബാംഗങ്ങളെയും ആക്രമിച്ച കേസിൽ മുഖ്യപ്രതിയെയും ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ട് പേരെയും തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. കടകംപള്ളി തോപ്പിൽ വീട്ടിൽ അനന്തു ഷാജി (23), ചാക്ക സ്വദേശി അനു വി.എസ്. എന്ന ടാപ്പർ ഉണ്ണി (34), വിളപ്പിൽശാല സ്വദേശി ശങ്കർ എസ്. എന്ന കണ്ണൻ (44) എന്നിവരാണ് പിടിയിലായത്. പേട്ട പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് അനന്തു ഷാജി. കുടുംബവഴക്കിനെ തുടർന്നാണ് അനന്തു ഭാര്യയേയും ഭാര്യവീട്ടുകാരെയും ആക്രമിച്ചത്.
ഭാര്യയുമായി തർക്കത്തിലായിരുന്ന അനന്തു, ആറ്റിപ്ര പുല്ലുകാടുള്ള ഭാര്യവീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൈയിൽ കരുതിയിരുന്ന കത്തി, ബിയർ കുപ്പി, കമ്പിവടി എന്നിവ ഉപയോഗിച്ച് ഭാര്യയെയും ഭാര്യയുടെ മാതാപിതാക്കളെയും സഹോദരിയെയും ഇയാൾ മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ഭാര്യയെ കൊല്ലാനുള്ള ഉദ്ദേശത്തോടെയായിരുന്നു ആക്രമണമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അനന്തുവിന് താമസസൗകര്യവും മറ്റ് സഹായങ്ങളും നൽകിയെന്നാരോപിച്ചാണ് അനു, ശങ്കർ എന്നിവരെയും അറസ്റ്റ് ചെയ്തത്. അനന്തുവിനെതിരെ തുമ്പ, പേട്ട സ്റ്റേഷനുകളിലായി നിരവധി ആക്രമണക്കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.










