
സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ കഴിയുകയായിരുന്ന എയർഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ. ബിഹാർ സ്വദേശിയായ ദീപക് എന്നയാളാണ് പിടിയിലായത്. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് യുവതി പീഡനത്തിനിരയായത്. ഇതേ ആശുപത്രിയിലെ ടെക്നിക്കൽ ജീവനക്കാരനാണ് അറസ്റ്റിലായ ദീപക്.
വിമാനക്കമ്പനിയുടെ പരിശീലനത്തിനാണ് യുവതി ഗുരുഗ്രാമിൽ എത്തിയത്. ഹോട്ടലിൽ താമസിക്കുന്നതിനിടെ ആരോഗ്യനില വഷളായതോടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രിൽ 5ന് ഭർത്താവ് എത്തിയ ശേഷം അവരെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്കു മാറ്റി. ഏപ്രിൽ ആറിനാണ് യുവതി പീഡനത്തിന് ഇരയായത്. ഏപ്രിൽ 13ന് ആശുപത്രിയിൽനിന്നു വീട്ടിൽ തിരികെ എത്തിയതിന് ശേഷമാണ് യുവതി താൻ പീഡനത്തിനിരയായ വിവരം ഭർത്താവിനോട് പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ കഴിയവെയാണ് യുവതി പീഡനത്തിനിരയായത്. തനിക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും വളരെ ഭയന്നിരുന്നതായും യുവതി നൽകിയ പരാതിയിൽ പറയുന്നുണ്ട്. എണ്ണൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിനൊടുവിൽ ദീപക് കുറ്റം സമ്മതിച്ചു. അവിവാഹിതനായ പ്രതി അശ്ലീല വിഡിയോകൾ സ്ഥിരമായി കാണുന്ന വ്യക്തിയാണെന്ന് പൊലീസ് പറയുന്നു. ദീപക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.











