
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തീവ്രവാദിയെന്ന് വിളിച്ചും പിന്നീട് തിരുത്തിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ചെന്നൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മോദിയെ “തീവ്രവാദി” എന്ന് വിളിച്ചത്. പിന്നീട് അദ്ദേഹം തന്റെ പരാമർശം തിരുത്തുകയും ചെയ്തു. മോദി തീവ്രവാദി എന്ന് അല്ല ഉദേശിച്ചതെന്ന് ഖാർഗെ വിശദീകരിച്ചു. കേന്ദ്ര ഏജൻസികൾ മോദിയുടെ കൈയിലാണ്. മണ്ഡല പുനർനിർണയവും കണ്ടല്ലോ? മോദി ഭയപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് ഉദേശിച്ചതെന്നായിരുന്നു ഖാർഗെയുടെ വിശദീകരണം.
വനിതാ സംവരണവുമായി ബന്ധപ്പെട്ട് മോദി ഉന്നയിച്ച അവകാശവാദങ്ങൾ തെറ്റാണെന്നും, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും ഖർഗെ ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ അധികാര ദുരുപയോഗം നടന്നിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും, തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും വിജയസാധ്യത കുറവാണെന്ന് മനസ്സിലാക്കിയതിനാൽ മോദി തെറ്റായ പ്രചാരണങ്ങളിലേക്ക് വഴിമാറിയിരിക്കുകയാണെന്നും ഖർഗെ ആരോപിച്ചു.
ഇന്ത്യ സഖ്യത്തിൽ ഭിന്നത സൃഷ്ടിക്കാനാണ് മോദി ശ്രമിച്ചതെന്നും, വിവിധ പാർട്ടികളുമായി വേർതിരിച്ചുള്ള ചർച്ചകൾ നടത്തിയെങ്കിലും അതിൽ വിജയിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ ക്ഷേമത്തെക്കുറിച്ച് മോദി പറയുന്ന നിലപാടുകൾ അദ്ദേഹത്തിന്റെ ആശയധാരയുമായി പൊരുത്തപ്പെടുന്നില്ലെന്നും ഖർഗെ വിമർശിച്ചു. അണ്ണാദുരൈയുടെ ആശയങ്ങൾ പിന്തുടരുന്ന എഐഎഡിഎംകെ പോലുള്ള പാർട്ടികൾ എങ്ങനെ മോദിയുമായി സഹകരിക്കുമെന്ന ചോദ്യവും അദ്ദേഹം ഉയർത്തി.









