പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങിയത് 140 യാത്രക്കാർ

കൊച്ചി: ഇന്നലെ രാത്രിയിൽ മലേഷ്യയിലേക്ക് പോകേണ്ട യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങി. പൈലറ്റിൻറെ ഡ്യൂട്ടി സമയം കഴിഞ്ഞതിനെതുടർന്നാണ് യാത്രക്കാർ നെടുമ്പാശ്ശേരിയിൽ പെട്ടുപോയത്. മലിൻഡോ വിമാനത്തിൽ ശനിയാഴ്ച രാത്രി 11 ന് മലേഷ്യയിലേക്ക് പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് കുടുങ്ങിയത്.
കനത്ത മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള വിമാനങ്ങളെല്ലാം നെടുമ്പാശേരിയിൽ വൈകിയാണെത്തുന്നത്. ഇതിനിടെയാണ് പൈലറ്റിൻറെ ഡ്യൂട്ടി കഴിഞ്ഞതിനെ തുടർന്ന് വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായത്. മെലിൻഡോ എയർ പോലുള്ള വിമാന കമ്പനികൾക്ക് പ്രധാന സ്ഥലങ്ങളിൽ അല്ലാതെ രണ്ടിൽ കൂടുതൽ പൈലറ്റുമാർ ക്യാമ്പ് ചെയ്യാറില്ല. മറ്റൊരു പൈലറ്റ് എത്തി ഇന്ന് വൈകിട്ട് അഞ്ചിന് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടുപോകുകയുള്ളു. ഇതേ തുടർന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
ഒരു പൈലറ്റിന് നിശ്ചിത സമയം മാത്രമാണ് വിമാനം പറത്താൻ അനുമതിയുള്ളത്. കനത്ത മൂടൽ മഞ്ഞ് ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാനങ്ങൾ വൈകുന്ന സാഹചര്യമാണുള്ളത്.











