04:19am 27 April 2026
NEWS
മാലിയിൽ ഭീകരാക്രമണ പരമ്പര


25/04/2026  04:54 PM IST
nila
 മാലിയിൽ ഭീകരാക്രമണ പരമ്പര

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഭീകരാക്രമണ പരമ്പര. തലസ്ഥാനമായ ബമാകോ ഉൾപ്പെടെ മധ്യ-ഉത്തര മേഖലയിലെ സേവാരെ, കിഡാൽ, ഗാവ എന്നീ നഗരങ്ങളിലായി ഒരേസമയം ആക്രമണങ്ങൾ നടന്നതായി അധികൃതർ സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു ആക്രമണങ്ങൾ ആരംഭിച്ചത്.

ബമാകോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സൈനിക ക്യാമ്പാണ് ഭീകരർ പ്രധാനമായും ലക്ഷ്യമിട്ടത്. ഇവിടെ ശക്തമായ സ്‌ഫോടനങ്ങളും വെടിവെപ്പും ഉണ്ടായതായി മാലി സായുധ സേന അറിയിച്ചു. അതേസമയം, തലസ്ഥാനത്തിന് പുറത്തുള്ള പ്രധാന സൈനിക കേന്ദ്രമായ കാതി ബേസിനടുത്തും രണ്ട് വലിയ സ്‌ഫോടനങ്ങൾ ഉണ്ടായതായും തുടർന്ന് വെടിവെപ്പ് നടന്നതായും റിപ്പോർട്ടുകളുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏകോപിതമായി ആക്രമണം നടത്തിയതിലൂടെ, സംഘടിത ഭീകരസംഘങ്ങളുടെ പങ്ക് ഉണ്ടാകാമെന്ന സംശയം ശക്തമായി. ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. എന്നാൽ ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വൽ-മുസ്ലിമിൻ എന്ന അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് സുരക്ഷാ ഏജൻസികളുടെ പ്രാഥമിക വിലയിരുത്തൽ.

ആക്രമണത്തെ തുടർന്ന് സുരക്ഷാസേന നഗരങ്ങളിലെ പ്രധാന റോഡുകൾ അടച്ചിടുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. പോരാട്ടം തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

2020, 2021 വർഷങ്ങളിലെ സൈനിക അട്ടിമറികൾക്ക് ശേഷം അസിമി ഗോയിറ്റയുടെ നേതൃത്വത്തിലുള്ള സൈനിക ഭരണകൂടമാണ് മാലി ഭരിക്കുന്നത്. രാജ്യത്തെ സുരക്ഷാ പ്രതിസന്ധി നേരിടുന്നതിനായി സർക്കാർ പ്രധാനമായും റഷ്യൻ സൈനിക ശക്തിയെ ആശ്രയിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആക്രമണങ്ങൾ അരങ്ങേറിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img