
മുംബൈ: ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്ക് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ബി.സി.സി.ഐ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ മോശം ഫോമാണ് പുതിയൊരു പകരക്കാരനെ തേടാൻ സെലക്ടർമാരെ പ്രേരിപ്പിക്കുന്നത്.
ഇന്ത്യയ്ക്ക് ട്വന്റി-20 ലോകകപ്പ് നേടിത്തന്ന നായകനാണെങ്കിലും, സമീപകാലത്തെ ബാറ്റിംഗ് പ്രകടനങ്ങൾ സൂര്യകുമാറിന് തിരിച്ചടിയാവുകയാണ്. അതേസമയം, ഐ.പി.എല്ലിലും ലോകകപ്പിലും തകർപ്പൻ ഫോം തുടരുന്ന സഞ്ജു സാംസൺ സെലക്ടർമാരുടെ പ്രിയങ്കരനായി മാറിയിരിക്കുന്നു. ലോകകപ്പിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്കാരം നേടിയതും, ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയതും സഞ്ജുവിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.
ശ്രേയസിന് തിരിച്ചടിയായത് ടീമിലെ അസ്ഥിരത
സൂര്യകുമാറിന് പകരക്കാരനായി ശ്രേയസ് അയ്യരുടെ പേര് ആദ്യം ഉയർന്നു കേട്ടിരുന്നെങ്കിലും, അന്താരാഷ്ട്ര ട്വന്റി-20 ടീമിലെ താരത്തിന്റെ അസ്ഥിരത തിരിച്ചടിയായി. 2023 ഡിസംബറിന് ശേഷം ശ്രേയസ് ഇന്ത്യയ്ക്കായി കുട്ടിക്രിക്കറ്റിൽ കളിച്ചിട്ടില്ല.
മാറ്റം ഉടൻ പ്രതീക്ഷിക്കേണ്ടതില്ല
നായകസ്ഥാനത്ത് മാറ്റമുണ്ടാകുമെങ്കിലും ഉടൻ തന്നെ സഞ്ജു ചുമതലയേറ്റെടുക്കാൻ സാധ്യതയില്ല. വരാനിരിക്കുന്ന അയർലാൻഡ്, ഇംഗ്ലണ്ട് പരമ്പരകളിൽ സൂര്യകുമാർ യാദവ് തന്നെയാകും ടീമിനെ നയിക്കുക. ഈ പരമ്പരകളിലെ പ്രകടനം കൂടി വിലയിരുത്തിയാകും സഞ്ജുവിനെ നായകനാക്കുന്ന കാര്യത്തിൽ ബി.സി.സി.ഐ അന്തിമ തീരുമാനമെടുക്കുക. സഞ്ജു നായകസ്ഥാനത്തെത്തിയാൽ ആ പദവിയിലെത്തുന്ന ആദ്യ മലയാളി താരമെന്ന ചരിത്രനേട്ടവും അദ്ദേഹത്തിന് സ്വന്തമാകും.











