02:47am 07 September 2026
NEWS
ഉസ്‌ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ടു; പെരിന്തൽമണ്ണ സ്വദേശിയായ സഹപാഠി അറസ്റ്റിൽ
07/07/2026  09:26 AM IST
nila
ഉസ്‌ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ടു; പെരിന്തൽമണ്ണ സ്വദേശിയായ സഹപാഠി അറസ്റ്റിൽ

ഹരിപ്പാട്: ഉസ്‌ബെക്കിസ്താനിൽ മെഡിക്കൽ പഠനം നടത്തിവരികയായിരുന്ന മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ സഹപാഠിയായ മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട് 'സുപ്രഭാതം' ഭവനിൽ സാവരിയ (22) ആണ് മരിച്ചത്. കേസിൽ പെരിന്തൽമണ്ണ എരുവത്ത് സ്വദേശിയായ സാദുരിൽ അനാം (23) പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നത്. കഴിഞ്ഞ ഡിസംബറിലാണ് സാവരിയ മെഡിക്കൽ ഉപരിപഠനത്തിനായി ഉസ്‌ബെക്കിസ്താനിലേക്ക് പോയത്. സാവരിയയും അനാമും തമ്മിൽ സംസാരിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ പ്രകോപിതനായ അനാം ലാപ്ടോപ്പ് ഉപയോഗിച്ച് സാവരിയയുടെ തലയ്ക്ക് ആക്രമിച്ചതായാണ് ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം.

സംഭവത്തിന് പിന്നാലെ അനാം തന്നെയാണ് ഗുരുതരമായി പരിക്കേറ്റ സാവരിയയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് അനാമിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

സാവരിയയും അനാമും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. സംഭവത്തിന്റെ യഥാർത്ഥ സാഹചര്യങ്ങൾ സംബന്ധിച്ച് ഉസ്‌ബെക്കിസ്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

സാവരിയയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെത്തിച്ചു. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം രാത്രിയോടെ ഹരിപ്പാട്ടെ വസതിയിലെത്തിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.