
ചെന്നൈ: ഡിണ്ടിഗലിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് കോട്ടയം സ്വദേശി മരിച്ചു. കോട്ടയം പൊൻകുന്നം കൂരാലി സ്വദേശി സാബു ജോണിന്റെ(59) മൃതദേഹമാണ് ഡിണ്ടിഗൽ സിരുമല പാതയിൽ വനത്തിനോട് ചേർന്നുള്ള പ്രദേശത്ത് നിന്നും കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്നു നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് നാലു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികിൽ നിന്നു ബാറ്ററി, വയർ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. എൻഐഎ അധികൃതരും ക്യൂ ബ്രാഞ്ച്, ഭീകര വിരുദ്ധ സേന എന്നിവരും പ്രദേശത്ത് പരിശോധന നടത്തി.
കട്ടപ്പന സ്വദേശിയായ സാബു ജോൺ കഴിഞ്ഞ കുറെ വർഷങ്ങളായി പൊൻകുന്നത്താണ് താമസിക്കുന്നത്. ഡിണ്ടിഗലിൽ മാന്തോട്ടം പാട്ടത്തിനെടുക്കാൻ പോവുകയാണെന്നാണ് നാട്ടിൽ പറഞ്ഞത്. മൂന്നാഴ്ച മുമ്പാണ് ഇദ്ദേഹം തമിഴ്നാട്ടിലേക്ക് പോയത്. സാബുവിന്റെ മൂന്നു പെൺമക്കളും വിദേശത്ത് ജോലി ചെയ്യുകയാണ്. ഭാര്യ മാത്രമാണ് വീട്ടിലുള്ളത്. ഡിണ്ടിഗലിൽനിന്ന് നാട്ടിലെത്തിക്കുന്ന മൃതദേഹം ഇന്നു ചെങ്ങളം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.











