10:44am 18 January 2026
NEWS
വീട് പണിയാന്‍ പോവുകയാണോ
എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയണം
കെട്ടിടനിര്‍മ്മാണ നിയമം മാറി

15/11/2019  10:51 AM IST
Keralasabdam Online Desk
വീട് പണിയാന്‍ പോവുകയാണോ
HIGHLIGHTS

പുതുതായി നിര്‍മിക്കുന്ന കെട്ടിടം 1000 ചതുരശ്ര മീറ്റര്‍ വരെയാണെങ്കില്‍ അഗ്‌നിശമനസേനയുടെ എന്‍.ഒ.സി. ആവശ്യമില്ല. ഇവയ്ക്ക് അഗ്‌നിരക്ഷാ സംവിധാനം ഉണ്ടെന്ന് തദ്ദേശ സ്ഥാപനം ഉറപ്പാക്കണമെന്നു മാത്രം. പുതുതായി നിര്‍മിക്കുന്ന എല്ലാ കെട്ടിടങ്ങള്‍ക്കും മഴവെള്ള സംഭരണി നിര്‍ബന്ധം

വീടുപണിയാന്‍ ആഗ്രഹിക്കുന്നവര്‍ ജാഗ്രതൈ ! കെട്ടിടനിര്‍മ്മാണചട്ടത്തില്‍ കാതലായ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഭേദഗതി നടത്തി വിജ്ഞാപനം ചെയ്ത കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ നിന്നു കാര്‍പെറ്റ് ഏരിയ, ഫ്‌ലോര്‍ ഏരിയ എന്നിവ പൂര്‍ണമായി ഒഴിവാക്കി. ബില്‍റ്റ് അപ് ഏരിയ എന്നതു മാത്രം അടിസ്ഥാനമാക്കി കെട്ടിടത്തിന്റെ വിസ്തീര്‍ണം നിശ്ചയിക്കുന്നതോടെ മുന്‍പ് ലഭിച്ചിരുന്ന പല ഇളവുകളും ഇല്ലാതായി. വന്‍ കെട്ടിടങ്ങള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും ജനറേറ്റര്‍ റൂം, അകത്തെ പാര്‍ക്കിങ് ഏരിയ, എയര്‍ ഹാന്‍ഡ്ലിങ് യൂണിറ്റ് എന്നിവയ്ക്കായി നീക്കിവയ്ക്കുന്നത് മുന്‍പ് ബില്‍റ്റ് അപ് ഏരിയ ആയി കണക്കാക്കിയിരുന്നില്ല. ഇങ്ങനെ നീക്കിവയ്ക്കുന്ന സ്ഥലത്ത് പിന്നീടു മറ്റു തരത്തിലുള്ള നിര്‍മാണങ്ങള്‍ നടത്തുന്ന പ്രവണത ഒഴിവാക്കുകയാണ് ചട്ടഭേദഗതിയുടെ ലക്ഷ്യം. തറവിസ്തീര്‍ണ അനുപാതം (എഫ്.ആര്‍.എ) എന്നത് 4 ല്‍ നിന്നു കുറയ്ക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതു കുറച്ചിട്ടില്ലെങ്കിലും ബില്‍റ്റ് അപ് ഏരിയ മാത്രം അടിസ്ഥാനമാക്കുകയും മറ്റ് ഇളവുകള്‍ ഒഴിവാക്കുകയും ചെയ്തതോടെ എഫ്.ആര്‍.എ. കുറയുന്നതായാണു നിര്‍മാതാക്കളുടെ നിലപാട്.
ചട്ടത്തിലെ പ്രധാന നിര്‍ദേശങ്ങള്‍
പുതുതായി നിര്‍മിക്കുന്ന കെട്ടിടം 1000 ചതുരശ്ര മീറ്റര്‍ വരെയാണെങ്കില്‍ അഗ്‌നിശമനസേനയുടെ എന്‍.ഒ.സി. ആവശ്യമില്ല. ഇവയ്ക്ക് അഗ്‌നിരക്ഷാ സംവിധാനം ഉണ്ടെന്ന് തദ്ദേശ സ്ഥാപനം ഉറപ്പാക്കണമെന്നു മാത്രം. പുതുതായി നിര്‍മിക്കുന്ന എല്ലാ കെട്ടിടങ്ങള്‍ക്കും മഴവെള്ള സംഭരണി നിര്‍ബന്ധം. വീടുകളില്‍ ഒരു ചതുരശ്ര മീറ്ററിന് 25 ലീറ്ററും വാണിജ്യ കെട്ടിടത്തിന് 50 ലീറ്ററും ശേഷിയുള്ള മഴവെള്ള സംഭരണി വേണം. 700 ചതുരശ്ര മീറ്ററില്‍ താഴെയുള്ള കെട്ടിടങ്ങള്‍ക്ക് 3.60 മീറ്റര്‍ റോഡ് മതി. അതിലും വലിയ കെട്ടിടമെങ്കില്‍ റോഡിന് 7 മീറ്റര്‍ വീതി വേണം. 12,000 ചതുരശ്ര മീറ്ററില്‍ അധികമാണെങ്കില്‍ 10 മീറ്റര്‍ വീതിയുള്ള റോഡ് വേണം.  മുന്‍പ് എത്ര വലിയ കെട്ടിടമായാലും റോഡിന് 6 മീറ്റര്‍ വരെ വീതി മതിയായിരുന്നു. കെട്ടിടങ്ങളിലേക്കുള്ള വഴികളില്‍ 20 സെന്റിമീറ്റര്‍ വരെ വീതിക്കുറവ് അംഗീകരിക്കും (ആക്‌സസ് ടോളറന്‍സ്). പക്ഷേ, നിശ്ചിത ഫീസ് ഒടുക്കണം. മുന്‍പ് ഇതു കൃത്യമായി നിര്‍വചിച്ചിരുന്നില്ല. ഫീസ് ഈടാക്കിയിരുന്നുമില്ല. കെട്ടിടങ്ങള്‍ തമ്മിലുള്ള അകലം കണക്കാക്കാന്‍ പോര്‍ച്ചും കെട്ടിട വിസ്തീര്‍ണവും കൂടി ഉള്‍പ്പെടുത്തും. മുന്‍പ് ഫ്‌ലോര്‍ ഏരിയ മാത്രമാണു കണക്കാക്കിയിരുന്നത്. മൊത്തം വിസ്തൃതിക്ക് അനുസൃതമായി പാര്‍ക്കിങ്ങിനായി കൂടുതല്‍ സ്ഥലം കണ്ടെത്തണം. ഒരു വാഹനം പാര്‍ക്ക് ചെയ്യാന്‍ 3 മീറ്റര്‍ നിര്‍ബന്ധം. കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് വണ്‍വേ ആണെങ്കില്‍ 3.5 മീറ്ററും ടു വേ ആണെങ്കില്‍ 5.5 മീറ്ററും പാര്‍ക്കിങ്ങിനുള്ള വീതി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img