10:14am 18 January 2026
NEWS
ശമ്പളം ലഭിച്ചിട്ട് 30 മാസമായി
അടിമജീവിതം സഹിക്കാന്‍ വയ്യ
മടുത്തെന്ന് ഹോമിയോ ജീവനക്കാര്‍

05/11/2019  03:55 AM IST
Keralasabdam Online Desk
അടിമജീവിതം സഹിക്കാന്‍ വയ്യ
HIGHLIGHTS

മന്ത്രിമാരുടെയും എം.എല്‍.എമാരുടേയും സേവന,വേതനവ്യവസ്ഥകള്‍ പുതുക്കുന്നതിനും അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ കാലാകാലങ്ങളില്‍ വര്‍ധിപ്പിക്കുന്നതിനും ഒരു പ്രതിസന്ധിയും തടസമാകുന്നില്ല എന്നതാണ് ശ്രദ്ധേയമായ സംഗതി. സാമാജികരുടെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട ബില്ലുകള്‍ നിയമസഭയില്‍ പരിഗണിക്കുമ്പോള്‍ ഭരണ,പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായാണ് കൈയടിച്ച് പാസാക്കുന്നത്

ന്ത്രിമാരും എം.എല്‍.എമാരും ശമ്പളവര്‍ധനവും വര്‍ധിപ്പിച്ച ആനുകൂല്യങ്ങളും ആസ്വദിക്കുമ്പോള്‍ സംസ്ഥാനത്തെ ഒരുവിഭാഗം ഹോമിയോ ജീവനക്കാര്‍ പട്ടിണിയില്‍. തങ്ങളുടെ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവരോട് ഇവര്‍ പരാതിപറയാന്‍ തുടങ്ങിയിട്ട് നാളേറെ ആയെങ്കിലും ഇതുവരെയും പരിഹാരമായിട്ടില്ല. മാസങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ് ഒരു വിഭാഗം ഹോമിയോ ജീവനക്കാര്‍. സംസ്ഥാനത്തെ പട്ടികജാതി കോളനി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്പന്‍സറികളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കാണ് ഈ ദുരവസ്ഥ. കോളനിവാസികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് 29  ഡിസ്പന്‍സറികളാണ് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയത്. ഓരോ ഡിസ്പന്‍സറികളിലും നാല് വീതം ജീവനക്കാരാണുള്ളത്. മൊത്തം 116  പേര്‍ ഇങ്ങനെ ജോലി ചെയ്യുന്നു. എന്നാല്‍ രണ്ട് മാസമായി ശമ്പളം കിട്ടാത്തവര്‍ മുതല്‍ മുപ്പത് മാസം വരെയായിട്ടും ശമ്പളം കിട്ടാത്തവര്‍ വരെ ഇവരുടെ കൂട്ടത്തിലുണ്ട്. ജോലിയില്‍ നിന്നും പിരിഞ്ഞ് പോയവരുടെ ശമ്പള കുടിശികയും ബാക്കിയാണ്. സ്ഥിരമല്ലാത്ത നിയമനം നടത്തുന്നതാണ് ഈ അവസ്ഥക്ക് കാരണമെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. അടിമ ജോലിക്ക് സമാനമായ സാഹചര്യത്തിലാണ് ഈ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ശമ്പള കുടിശിക ഇനത്തില്‍ നാല് കോടി എഴുപതു ലക്ഷത്തോളം രൂപയാണ് ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്. സര്‍ക്കാരില്‍ നിന്ന് ഫണ്ട് കിട്ടാതെ ശമ്പളം വിതരണം ചെയ്യാനാവില്ലെന്നാണ് വിവരാവകാശ ചോദ്യത്തിന് അധികൃതരുടെ മറുപടി. സംസ്ഥാനം രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്നെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവര്‍ത്തിക്കുന്നത്. അതേസമയം, മന്ത്രിമാരുടെയും എം.എല്‍.എമാരുടേയും സേവന,വേതനവ്യവസ്ഥകള്‍ പുതുക്കുന്നതിനും അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ കാലാകാലങ്ങളില്‍ വര്‍ധിപ്പിക്കുന്നതിനും ഒരു പ്രതിസന്ധിയും തടസമാകുന്നില്ല എന്നതാണ് ശ്രദ്ധേയമായ സംഗതി. സാമാജികരുടെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട ബില്ലുകള്‍ നിയമസഭയില്‍ പരിഗണിക്കുമ്പോള്‍ ഭരണ,പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായാണ് കൈയടിച്ച് പാസാക്കുന്നത്. ഈ ഐക്യം പാവപ്പെട്ടവരുടെ കാര്യത്തില്‍ക്കൂടി വേണമെന്നാണ് ഹോമിയോ ജീവനക്കാര്‍ പറയുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img