02:55am 15 May 2025
NEWS
ഗുജറാത്തിലെങ്ങാനും ജനിച്ചാല്‍ മതിയായിരുന്നു
നഗരങ്ങളില്‍ ഇനി ഹെല്‍മറ്റ് നിര്‍ബന്ധമല്ല
വേണമെങ്കില്‍ ധരിച്ചാല്‍ മതി, നോ പിഴ !

06/12/2019  11:47 AM IST
Keralasabdam Online Desk
ഹെല്‍മറ്റ്  വേണമെങ്കില്‍ ധരിച്ചാല്‍ മതി
HIGHLIGHTS

ഹെല്‍മെറ്റ് ധരിക്കുന്നത് മരണവും പരിക്കും കുറയ്ക്കുമെന്നുതന്നെയാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. എന്നാല്‍, നഗരവാസികള്‍ കൂടുതല്‍ദൂരം ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരല്ല. പച്ചക്കറിവാങ്ങുന്നതിനുമുതല്‍ ശ്മശാനത്തില്‍പോകുന്നതിനുവരെ ഹെല്‍മെറ്റുവെച്ച്് യാത്രചെയ്യുന്നത് നിത്യജീവിതത്തില്‍ ഇവര്‍ക്ക് ബുദ്ധിമുട്ടാണെന്ന് മന്ത്രി വിലയിരുത്തി

 

കേന്ദ്ര ഗതാഗതനിയമത്തെ മറികടന്ന് വീണ്ടും ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കം. സംസ്ഥാനത്തെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധികളില്‍ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന് ഗുജറാത്ത് മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രം ഏര്‍പ്പെടുത്തിയ കനത്തപിഴ വെട്ടിക്കുറച്ചതിനുപിന്നാലെയാണ് ഈ തീരുമാനം. സംസ്ഥാന മന്ത്രിസഭായോഗമാണ് നഗരങ്ങളിലെ യാത്രക്കാരെ ഹെല്‍മെറ്റില്‍നിന്ന് മോചിപ്പിച്ചത്. ഇനിമുതല്‍ യാത്രക്കാര്‍ക്ക് താത്പര്യമുണ്ടെങ്കില്‍മാത്രം ശിരോകവചം ധരിച്ചാല്‍മതി. എന്നാല്‍, പട്ടണപരിധിക്കുപുറത്തും പഞ്ചായത്ത് പ്രദേശങ്ങളിലും ദേശീയ, സംസ്ഥാന പാതകളിലും ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ പിഴയീടാക്കും. നഗരങ്ങളിലെ പൊതുജനങ്ങളില്‍നിന്നുണ്ടായ എതിര്‍പ്പും ബുദ്ധിമുട്ടുകളും മാനിച്ചാണ് ഹെല്‍മെറ്റ് നിര്‍ബന്ധമല്ലാതാക്കിയതെന്ന്് ഗതാഗതമന്ത്രി ആര്‍.സി. ഫല്‍ദു പറഞ്ഞു. ഹെല്‍മെറ്റ് ധരിക്കുന്നത് മരണവും പരിക്കും കുറയ്ക്കുമെന്നുതന്നെയാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. എന്നാല്‍, നഗരവാസികള്‍ കൂടുതല്‍ദൂരം ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരല്ല. പച്ചക്കറിവാങ്ങുന്നതിനുമുതല്‍ ശ്മശാനത്തില്‍പോകുന്നതിനുവരെ ഹെല്‍മെറ്റുവെച്ച്് യാത്രചെയ്യുന്നത് നിത്യജീവിതത്തില്‍ ഇവര്‍ക്ക് ബുദ്ധിമുട്ടാണെന്ന് മന്ത്രി വിലയിരുത്തി. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങളും കണക്കിലെടുത്തതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ കര്‍ശനമാക്കിയ ഗതാഗതനിയമങ്ങള്‍ക്ക് ആദ്യം ഇളവുപ്രഖ്യാപിച്ചത് ഗുജറാത്തിലെ ബി.ജെ.പി. സര്‍ക്കാരാണ്. ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് കേന്ദ്രനിയമം 1000 രൂപ പിഴ പ്രഖ്യാപിച്ചപ്പോള്‍ ഗുജറാത്ത് 500 ആക്കി കുറച്ചു. പിന്നിലെ യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമില്ലെന്നും ഉത്തരവിറക്കി. 12 ഇനങ്ങളിലാണ് പിഴത്തുക 90 മുതല്‍ 50 വരെ ശതമാനം കുറച്ചത്. അച്ഛനും അമ്മയും കുട്ടികളും ഒരുബൈക്കില്‍ യാത്രചെയ്യുന്നത് വലിയ കുറ്റമായി കാണാനാവില്ലെന്നാണ് അന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പരസ്യമായി പറഞ്ഞത്. എന്നിട്ടും ഹെല്‍മെറ്റ് ധരിക്കാത്തതിനെച്ചൊല്ലി യാത്രക്കാരും ട്രാഫിക് പോലീസും തമ്മില്‍ തര്‍ക്കം നിത്യസംഭവമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഹെല്‍മെറ്റേ നിര്‍ബന്ധമല്ലാതാക്കുന്നത്.

Photo Courtesy - Google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img img